കാഞ്ഞങ്ങാട്: ജനങ്ങളുടെ കാലങ്ങളായുള്ള പരാതികള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദീര്‍ഘകാലമായുള്ള പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അദാലത്തിലേക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. ഇങ്ങനെ ലഭിച്ച പരാതികള്‍ ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തില്‍ പരിശോധിച്ച് സാധിക്കുന്നവയെല്ലാം പരിഹരിച്ചുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചുവെന്നും പല കാരണങ്ങളാല്‍ ആശ്വാസം ലഭിക്കാന്‍ അവശേഷിക്കുന്നവരെയും പ്രശ്‌ന പരിഹാരത്തിന് സാധിക്കാത്തവരെയും പരിഗണിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ദീര്‍ഘകാലമായി പരിഹരിക്കപ്പെടാത്ത ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സാന്ത്വന സ്പര്‍ശമാവുക എന്നതാണ് അദാലത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന അദാലത്തില്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായാണ് കാഞ്ഞങ്ങാട് അദാലത്ത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍ക്കായി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കാസര്‍കോട് ടൗണ്‍ഹാളിലാണ് അദാലത്ത്. ................................... ഓണ്‍ലൈനായി അപേക്ഷിച്ചത് 4651 പേര്‍ കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിലേക്ക് ഓണ്‍ലൈനായും വാട്‌സ് ആപ്പിലൂടെയും അപേക്ഷിച്ചത് ജില്ലയില്‍നിന്ന് 4651 പേര്‍. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടുവരെ അദാലത്തിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ നിര്‍ദേശിക്കപ്പെട്ടവര്‍ മാത്രമാണ് അദാലത്തുകളില്‍ നേരിട്ട് ഹാജരാകേണ്ടത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികളെയോ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ അദാലത്തിലേക്ക് കൊണ്ടുവരാന്‍ അനുവാദമില്ല. രോഗികള്‍ക്ക് അവരുടെ പ്രതിനിധികള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാം. ................................... പി.ആര്‍.ഡി പവലിയന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പവലിയന്‍ റവന്യൂ-ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജില്ലയിലെ സര്‍ക്കാറിൻെറ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം, ഡോക്യുമൻെററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം എന്നിവയാണ് ഇതിൻെറ ഭാഗമായി സജ്ജീകരിച്ചത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, അസി. എഡിറ്റര്‍ പി.പി. വിനീഷ് എന്നിവര്‍ സംബന്ധിച്ചു. ................................... പരാതി സമര്‍പ്പിക്കാന്‍ പ്രേത്യകം കൗണ്ടറുകള്‍ കാഞ്ഞങ്ങാട്: പുതിയതായി സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് പരാതികള്‍ നല്‍കുന്നതിനായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് 11 പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. വില്ലേജ് ഓഫിസ് സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നതിന് വില്ലേജ് കൗണ്ടര്‍, വെള്ളരിക്കുണ്ട് താലൂക്ക്, ഹോസ്ദുര്‍ഗ് താലൂക്ക്, സിവില്‍ സപ്ലൈസ്, നോര്‍ക്ക റൂട്ട്‌സ്, കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, പട്ടികജാതി വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, പൊലീസ് വകുപ്പുകള്‍, ജില്ല മെഡിക്കല്‍ ഓഫിസ്, ഹെല്‍പ് ഡെസ്‌ക് എന്നീ വിഭാഗങ്ങളിലായാണ് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ പരാതികള്‍ സമര്‍പ്പിക്കാന്‍ അക്ഷയയുടെ സേവനവും ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.