സീനത്ത്, ഷാഹിദ് അഫ്നാസ്
കണ്ണൂർ: കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധനയിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയും മരുമകനും അറസ്റ്റിൽ. തയ്യിൽ സ്വദേശിനിയും മണലിലെ ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ സി. സീനത്ത് (48), മകളുടെ ഭർത്താവ് തയ്യിൽ സ്വദേശി ഷാഹിദ് അഫ്നാസ് (25) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദിന്റെ കണ്ണൂർ മണലിലെ വാടക ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചു താമസിക്കുന്നുണ്ടെന്ന് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്ക് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ആയുധങ്ങളും ലഹരി വസ്തുക്കളും കണ്ടെത്തിയത്. പൊലീസ് ക്വാർട്ടേഴ്സിലെത്തി അന്വേഷിച്ചെങ്കിലും കാപ്പ പ്രതിയെ പിടികൂടാനായില്ല.
പരിശോധന നടത്തുന്നതിനിടെ സീനത്തിന്റെ കൈയിൽനിന്ന് എം.ഡി.എം.എ പിടികൂടുകയായിരുന്നു. ശേഷം ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കൂടുതൽ വസ്തുക്കൾക്കായി നടത്തിയ പരിശോധനയിൽ വടിവാളും നഞ്ചക്കും കണ്ടെടുത്തു. ഈ സമയത്ത് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്നാസിൽനിന്ന് നാല് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഷാഹിദിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ്, വിനീത്, എസ്.സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്, സിസിൻ, പ്രബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.