എം.വി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് സി.പി.എം പ്രവർത്തകന്റെ പോസ്റ്റ്
കണ്ണൂര്‍: പൊലീസുകാര്‍ തല്ലിച്ചതച്ച കോണ്‍ഗ്രസ് നേതാവിനെ സന്ദര്‍ശിച്ച സി.പി.എം നേതാക്കള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. നേതാക്കളായ എം.വി. ജയരാജന്‍, എം. പ്രകാശന്‍, ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ക്കെതിരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് കണ്ണൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റും കോര്‍പറേഷന്‍ കൗണ്‍സിലറുമായ രഞ്ജിത്ത് താളിക്കാവിനെ ടൗണ്‍ എസ്.ഐ രജീവന്‍, പി.എച്ച്.ക്യു എ.എസ്.ഐ ബിനു കൃഷ്ണന്‍, സുഹൃത്ത് തന്‍സീര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു.
പെരുന്നാൾ ദിവസം രാത്രി കണ്ണൂര്‍ കവിത ടാക്കീസിന് സമീപത്തെ തട്ടുകടക്ക് മുന്നില്‍ വെച്ചാണ് പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം തലക്കടിച്ച് വീഴ്ത്തി ചവിട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം സി.പി.എം നേതാക്കള്‍ സന്ദര്‍ശിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഈ പോസ്റ്റിന് ശേഷമാണ് രൂക്ഷമായ പ്രതികരണങ്ങളുമായി അണികള്‍ തന്നെ രംഗത്തെത്തിയത്.
സ്വന്തം പ്രസ്ഥാനത്തെയും രക്തസാക്ഷിത്വങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണിത്, വ്യാജ കാരുണ്യമാണ്. ഇതുപോലുള്ള നേതൃത്വത്തെ ആര് തിരുത്തും എന്നും അണികള്‍ വിമര്‍ശിച്ചു. മുമ്പ് എം. വിജിന്‍ എം.എല്‍.എയെ പരസ്യമായി അപമാനിച്ച എസ്.ഐക്കെതിരെ നപടിയെടുപ്പിക്കാന്‍ അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിന് സാധിച്ചിരുന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനെ സന്ദര്‍ശിക്കാന്‍ പോയത് എന്നിങ്ങനെയും വിമര്‍ശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.