പിഴക്കു കാരണമായ അശാസ്ത്രീയ മാലിന്യ സംസ്കരണം
കണ്ണൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ തുരുത്തിയിൽ പ്രവർത്തിച്ചുവരുന്ന ഫിനിക്സ് പ്ലൈവുഡ്സ്, സ്പീഡ് പ്ലൈവുഡ് ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങൾക്ക് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 25,000 രൂപ പിഴ ചുമത്തി. സ്ക്വാഡ് ഫിനിക്സ് പ്ലൈവുഡ്സിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ കെട്ടിട നിർമാണത്തിന് ശേഷമുള്ള പ്ലാസ്റ്റിക്കുകൾ, സിമന്റ് ചാക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പല ഇടങ്ങളിലായി തള്ളിയിരിക്കുന്നതായി കണ്ടെത്തി.
തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്സ് പരിസരത്ത് മലിനജലം തുറസ്സായി ഒഴുക്കിവിടുന്നതായും കണ്ടെത്തി. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തി.
സ്ക്വാഡ് സ്പീഡ് വുഡ് ഇൻഡസ്ട്രീസിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ജീവനക്കാർക്കുള്ള അടുക്കളയിൽനിന്നുള്ള മലിനജലം മുഴുവനും ഭിത്തിക്ക് തുളയിട്ട് തുറസ്സായി പുറത്തേക്ക് ഒഴുക്കിവിടുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങൾക്കും ഖര-ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.