പയ്യന്നൂർ: വിധിവിലക്കുകൾ തട്ടിമാറ്റി സർഗാത്മകതയുടെ കാവ്യാക്ഷരങ്ങൾ രചിക്കുന്ന സുരേഷ് കാനായി സമൂഹത്തിന് നൽകുന്നത് പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ ലോകം. കാനായിയിലെ പരേതരായ കേളു, തമ്പായി ദമ്പതികളുടെ ആറ് മക്കളിൽ അഞ്ചാമനായ സുരേഷ് കാനായി രോഗക്കിടക്കയിൽ നിന്ന് കുറിച്ച ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ചലനശേഷി നഷ്ടപ്പെടുന്ന മസ്കുലർ ട്രിസ്റ്റോഫി ചെറുപ്രായത്തിൽ തന്നെ ബാധിച്ച സുരേഷ് കിടപ്പിലായ അവസ്ഥയിലാണ് മൊബൈലിൽ പാട്ടുകളെഴുതി വിസ്മയിപ്പിക്കുന്നത്.രോഗബാധയെ തുടർന്ന് പഠനം രണ്ടാം തരം പകുതിയിൽ അവസാനിപ്പിക്കേണ്ടി വന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാനോ എഴുതാനോ കഴിയുമായിരുന്നില്ല. വീട്ടിലും നാട്ടിലും വേറേ പഠിക്കുന്നതിനും മാർഗ്ഗമുണ്ടായിരുന്നില്ല.16 വയസ്സിനു ശേഷമാണ് അക്ഷരങ്ങൾ കൂട്ടിവായിക്കുന്നത്.
എഴുതി പഠിക്കാത്തതിനാൽ ആ കുറവിന്‍റെ പരിമിതിയുണ്ട്. എന്നാൽ, എഴുതാനുള്ള ആഗ്രഹം കാരണം അറിയാവുന്ന അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് പാട്ടു പിറക്കുന്നത്. സുരേഷ് എഴുതുന്ന ഗാനങ്ങളും കവിതകളും നാടൻ പാട്ടുകളും വേദികളിൽ മാത്രമല്ല, സംഗീതോത്സങ്ങളിലെ കീർത്തനങ്ങളായും നിറയുന്നു. ഗണപതി, മുത്തപ്പൻ, മൂകാംബിക ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. ''ഗഗനവിഹാരിയാം മുനിവരനോട് ഗജമുഖനൊരുനാൾ കളിയായ് ചൊല്ലി''ഗണപതിയെക്കുറിച്ചുള്ള ഒരു പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.
സുരേഷ് പരസഹായമില്ലാതേ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇപ്പാൾ 55 വയസായി.സഹോദരി ശൈലജയുടെ പരിചരണത്തിലാണ്. ഏക വരുമാനം ക്ഷേമ പെൻഷൻ മാത്രം.വിനോദത്തിനും വിജ്ഞാനത്തിനും കൂട്ട് റേഡിയോ പരിപാടികളും മൊബൈൽ ഫോണും .ഫോണിൽ എഴുതി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുന്ന പാട്ടുകളാണ് വെളിച്ചം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.