ധർമശാല: നിരവധി വിദ്യാർഥികളെത്തുന്ന മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി കാമ്പസിലും കണ്ണപുരം റോഡിലേക്കുമെത്താൻ ഇനി ചില്ലറയൊന്നും കറങ്ങിയാൽ പോര. കാമ്പസ്-കണ്ണപുരം റോഡിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്ന രീതിയിലാണ് ദേശീയപാത വികസനം.
കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രയാസമില്ലാതെ കാമ്പസിലേക്ക് പോകാമെങ്കിലും തളിപ്പറമ്പ് ഭാഗത്തുനിന്നും പറശ്ശിനിക്കടവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചുറ്റേണ്ടിവരും. പത്ത് കിലോമീറ്ററോളം കറങ്ങിവേണം കാമ്പസിലെത്താൻ. ധർമശാലയിൽ മേൽപ്പാലമുണ്ടെങ്കിലും ഒരു ഭാഗത്ത് മാത്രമായതിനാൽ പടിഞ്ഞാറു ഭാഗത്തെ സർവിസ് റോഡിലൂടെ കടക്കാൻ നിർവാഹമില്ല.
ധർമശാലയിൽനിന്ന് സർവിസ് റോഡ് വഴി ഹാജിമെട്ടയിലെ ടോൾ പ്ലാസയും, കല്യാശ്ശേരിയും കടന്ന് കീച്ചേരിയിലെത്തി അടിപ്പാത കടന്ന് വീണ്ടും കല്യാശ്ശേരിയിലേക്ക് തിരിച്ചുപോകുന്ന സർവിസ് റോഡ് വഴി ധർമശാലയിൽ ചുറ്റിത്തിരിഞ്ഞെത്തണം. ചുരുങ്ങിയത് പത്ത് കിലോമീറ്റർ ചുറ്റിയാൽ മാത്രമേ തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന ബസും മറ്റ് വാഹനങ്ങൾക്കും കാമ്പസ് റോഡുവഴി കടന്നു പോകുവാൻ കഴിയുള്ളൂ. അധികദൂരം കറങ്ങേണ്ട ആശങ്കയിലാണ് യാത്രക്കാർ.
തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കെൽട്രോൺ നഗറിൽനിന്ന് കണ്ണപുരം റോഡിലേക്ക് കടക്കാൻ പ്രയാസമാണ്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മാങ്ങാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വരെ പോയി മറുഭാഗത്തെ റോഡിലേക്ക് കടന്ന് തിരിച്ചുവന്നാണ് കാമ്പസ്, കണ്ണപുരം ഭാഗത്തേക്ക് പോകുന്നത്. ഐ.ടി പാർക്ക്, സർവകലാശാല പഠന കാമ്പസ് എന്നിവ സ്ഥിതിചെയ്യുന്ന മേഖലയിലാണിവിടം.
പാതയുടെ ഇരുഭാഗത്തേക്കും കടക്കേണ്ട അയൽവാസികൾക്ക് കിലോമീറ്റർ ചുറ്റിയാണ് എത്താനാകുന്നത്. നിർമാണത്തിനിടയിൽ സൃഷ്ടിച്ച യാത്രാദുരിതം ജനങ്ങളെ കുറച്ചൊന്നുമല്ല വട്ടം കറക്കുന്നത്.
ധർമശാലയിലെ മേൽപാലം 150 മീറ്ററോളം നീളം കൂട്ടിയാൽ പടിഞ്ഞാറ് വശത്തെ സർവിസ് റോഡ് വഴി കാമ്പസിലെത്താം. വിഷയത്തിൽ എം.വി. ഗോവിന്ദൻ എം.എൽ.എ ദേശീയപാത അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
മേൽപാലത്തിനടിയിലൂടെ കാമ്പസിലേക്ക് പോകാൻ വൺവേ സംവിധാനത്തിലൂടെ പുതിയ സർവിസ് റോഡ് നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കിഴക്ക് ഭാഗത്തെ സർവിസ് റോഡിലൂടെ കണ്ണപുരം ഭാഗത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കാൻ കെൽട്രോൺ നഗറിൽ അടിപ്പാത വേണമെന്ന ആവശ്യവും ശക്തമാണ്. യാത്രാപ്രതിസന്ധിയിൽ ഇരുചക്രവാഹന യാത്രക്കാരും ഓട്ടോതൊഴിലാളികളുമാണ് ഏറെ പ്രയാസപ്പെടുക.
ധർമശാലയിൽ നിന്ന് കാമ്പസിലെത്താൻ 200 രൂപയോളം ഓട്ടോ ചാർജ് അധികം നൽകേണ്ടിവരും. ഇത്രയും വലിയ പദ്ധതി നടപ്പാക്കുമ്പോൾ പ്രധാന സ്ഥാപനമായ മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി കാമ്പസിനെ അവഗണിച്ച് പാത നിർമാണം ആരംഭിച്ചതിൽ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.