കണ്ണൂർ: മഴക്കെടുതിയിൽ പൊതുജനങ്ങളുടെയും ക്യാമ്പിൽ മാറ്റിപ്പാർപ്പിച്ചവരുടെയും ഉൾപ്പെടെയുള്ളവരുടെ ആരോഗ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ദുരന്തങ്ങൾ നേരിടുന്നതിന് ആശുപത്രികളെ സജ്ജമാക്കുന്നതിനും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. വിവേക് കുമാർ ശനിയാഴ്ച യോഗം വിളിച്ചു.
മഴക്കെടുതി നേരിടുന്നതിന് അവധിദിവസങ്ങളിലടക്കം സജ്ജമായിരിക്കാൻ ആരോഗ്യപ്രവർത്തകരോട് ഡി.എം.ഒ നിർദേശിച്ചു. ആരോഗ്യവകുപ്പിലെ വിവിധ പ്രോഗ്രാം ഓഫിസർമാർ, പ്രധാന സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫിസർമാർ, പൊതുജനാരോഗ്യവിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ അടിയന്തരയോഗമാണ് ജില്ല മെഡിക്കൽ ഓഫിസർ ഓൺലൈനായി വിളിച്ചത്. ജില്ലയിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി.
നിലവിൽ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും അവശ്യമരുന്നുകൾ സ്റ്റോക്കുണ്ട്. എലിപ്പനി തടയുന്നതിന് ഡോക്സി സൈക്ലിൻ, ആന്റി സ്നേക്ക് വെനം ഉൾപ്പെടെ ആവശ്യമായ എല്ലാ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്ന് ഡി.എം.ഒ നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധി പടരുന്നില്ല എന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം, ഭക്ഷണം, ക്യാമ്പിന്റെ പരിസരം എന്നിവയുടെ ശുചിത്വം ആരോഗ്യവിഭാഗം ഉറപ്പുവരുത്തും.
അടിയന്തരമായ മെഡിക്കൽ ലീവിൽ അല്ലാതെ മറ്റ് അവധിയിൽ പോയ എല്ലാ ജീവനക്കാരെയും തിരിച്ചുവിളിക്കും. സ്ഥാപനമേധാവികൾ സർക്കാർ ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആംബുലൻസുകളുമായുള്ള നെറ്റ്‌വർക്ക് ശക്തിപ്പെടുത്തണം. അടിയന്തരസാഹചര്യം നേരിടാൻ തയാറായിരിക്കണം. ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു പകർച്ചേതര രോഗമുള്ളവർ എന്നിവരുടെ ആരോഗ്യസുരക്ഷിതത്വം ഉറപ്പുവരുത്തും.
ക്യാമ്പിലുള്ള കുട്ടികളുടെ കുത്തിവെപ്പുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. വെള്ളപ്പൊക്കം, മറ്റു മഴക്കെടുതികൾ സംബന്ധിച്ചവേളയിൽ സ്വീകരിക്കേണ്ട ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ല മാസ് മീഡിയ വിഭാഗം ഏകോപിപ്പിക്കും. യോഗത്തിൽ ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ജി. അശ്വിൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ, ഡോ. ബിജോയ്, ഡോ. രമ്യ, ഡോ. വോൾഗ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.