ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ (ഫയൽ ​ചിത്രം)

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സകേന്ദ്രം ഒരുങ്ങുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം അടുത്ത ആഴ്ച തുടങ്ങുമെന്ന് ജയിൽ സൂപ്രണ്ട് ആർ. സാജൻ അറിയിച്ചു. സെൻട്രൽ ജയിലുകളായ കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലാണ് ആശുപത്രികൾ സജ്ജമാക്കാൻ സർക്കാർ അനുമതിനൽകിയത്.

ഇതിൽ സംസ്ഥാനത്ത് ആദ്യത്തെ കേന്ദ്രം കണ്ണൂർ സെൻട്രൽ ജയിലിലാണ് ഒരുങ്ങുന്നത്. തടവുകാരിൽ മയക്കുമരുന്ന് ശീലമാക്കിയവർ കൂടിവരുകയും അവർ അക്രമകാരികളായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ ചികിത്സക്കായി ജയിലിൽതന്നെ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാനസർക്കാർ പദ്ധതി തയാറാക്കിയത്.

സെൻട്രൽ ജയിലുകളിൽ ലഹരിക്കടിപ്പെടുന്നവർ കൂടുന്നുവെന്നാണ് അധികൃതരുടെ കണക്ക്. കൂടാതെ ഇവരിൽ അധികവും സ്ഥിരം കുറ്റവാളികളുമാണ്. ജയിലുകളിൽ അക്രമാസക്തരാകുന്നവരുടെയും ആത്മഹത്യക്ക് ശ്രമിക്കുന്നവരുടെയും എണ്ണം പെരുകയാണ്.

നിലവിൽ കോഴിക്കോട്, തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇത്തരക്കാരെ ചികിത്സക്കായി എത്തിക്കുന്നത്. അക്രമാസക്തരാകുന്ന രോഗികളെ ഇവിടങ്ങളിലുള്ള കേന്ദ്രങ്ങളിൽ എത്തിക്കുന്നത് ജയിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അതത് ജയിലുകളിൽ ആരോഗ്യകേന്ദ്രം ഒരുങ്ങുന്നതോടെ ഈ ബുദ്ധിമുട്ടിനും പരിഹാരമാകും.

രണ്ട് കോടി ചെലവിട്ട് ജയിലുകളിലെ കോമ്പൗണ്ടിൽതന്നെയാണ് കേന്ദ്രങ്ങൾ ഒരുക്കുക. 100 പേർക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സ്ഥിരസേവനം ഉറപ്പാക്കും. മാനസിക ഉല്ലാസത്തിനായി ടി.വി ഹാൾ, കല-കായിക പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കും. ആവശ്യമുള്ള തടവുകാർക്ക് കൗൺസലിങ് സൗകര്യവും ഒരുക്കും.

വായനകേന്ദ്രങ്ങളും ഒരുക്കും. ലഹരിക്കേസുകളിലെ പ്രതികൾ മാത്രമല്ല, കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ജയിലിലെത്തുന്നവരിലും ലഹരിക്കടിപ്പെട്ടവരുണ്ട്. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതികൾ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വീണ്ടും ജയിലിലെത്തുന്നത് പതിവായതോടെയാണ് ജയിലിൽ ലഹരിമുക്ത കേന്ദ്രങ്ങളായി മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജയിൽവകുപ്പ് തീരുമാനിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവ് കിട്ടാത്തതിനെ തുടർന്ന് തടവുകാർ ആംബുലൻസ് തകർക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലുകളിൽ കഴിയുന്നതിൽ ഭൂരിഭാഗം പേരും 25 വയസ്സിൽ താഴെയുള്ളവരാണ്.

ഇവർക്കിടയിൽ ലഹരി ഉപയോഗം കുറക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്. നിലവിൽ 1071 തടവുകാരാണ് കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. ഇതിൽ മയക്കുമരുന്നിന് അടിപ്പെട്ടവർ, അക്രമ സ്വഭാവമുള്ളവർ എന്നിവരെ ചികിത്സ കേന്ദ്രങ്ങളിൽ മാറ്റും. 

Tags:    
News Summary - Mental Health Center in Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.