ഭർതൃവീട്ടിൽ യുവതിയുടെ ദുരൂഹമരണം; ബന്ധുക്കൾ പരാതി നൽകി

മാഹി: ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷൻ തുടങ്ങിയ ഉന്നതകേന്ദ്രങ്ങളിൽ പിതാവ് പരാതി നൽകി. മേയ് ഒന്നിന് അഴിയൂർ ബൈത്തുൽ റിസ്വാനയിൽ റഫീഖിന്റെ മകൾ റിസ്വാനയാണ് (22) ഭർത്താവ് ചോറോട് കൈനാട്ടി മുട്ടുങ്ങൽ തൈക്കണ്ടി ഷംനാസിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മുറിയിലെ അലമാരയിൽ തൂങ്ങിമരിച്ച നിലയിൽ റിസ്വാനയുടെ മൃതദേഹം കണ്ടെത്തിയ ഭർതൃബന്ധുക്കൾ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് റിസ്വാനയുടെ പിതാവും ബന്ധുക്കളും ആശുപത്രിയിൽ എത്തിയത്. ശരീരമാകെ പാടുകളും മൂക്കിൽനിന്ന് രക്തസ്രാവം വരുന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നതെന്നാണ് പരാതി.

റിസ്വാന നിരന്തരം ഭർതൃവീട്ടിൽ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഭർതൃസഹോദരിയുടെ ഫോൺ ഒന്നര വയസ്സുള്ള റിസ്വാനയുടെ മകൻ കേടുവരുത്തിയെന്ന് ആരോപിച്ച് നടന്ന വഴക്കിനിടെ ബന്ധുക്കളുടെ മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയതായി റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ് ബന്ധുക്കളെ അറിയിച്ചു.

Tags:    
News Summary - Mysterious death of a young woman at her husband's house; Relatives complained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.