ചേതൻ മാലിക്
മാഹി: ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ മാഹിയിലെ വൈദ്യുതി വകുപ്പ് ഫോർമാൻ സി.എച്ച്. രമേശനെ ഇടിച്ച കാറും ഡ്രൈവറെയും തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് 35 ദിവസത്തിനൊടുവിൽ മൈസൂർ സ്വദേശിയും മൈസൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിയുമായ ചേതൻ മാലികിനെ(22) മാഹി പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ പൊലീസ് കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്. മൈസൂരിൽനിന്ന് നിസ്സാൻ മാഗ്നെറ്റ് വാഹനത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 19ന് പുലർച്ച കൂട്ടുപുഴ വഴി മുഴപ്പിലങ്ങാട് ബീച്ചിലെത്തിയ ഇയാൾ റൂം എടുക്കാനായി മാഹിയിൽ വരുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ വണ്ടി നിർത്താതെ മൈസൂരിലേക്കുതന്നെ തിരിച്ചുപോയി. അപകടത്തിൽപ്പെട്ട രമേശൻ ദിവസങ്ങളോളം തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാഹി ഗവ. ക്വാർട്ടേഴ്സിൽ നിന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ രമേശനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഓർമശക്തി നഷ്ടപ്പെട്ട ഫോർമാൻ രമേശൻ എട്ടു ദിവസത്തിനുശേഷം, തന്നെ കാർ ഇടിച്ചു വീഴ്ത്തിയതാണെന്ന് ഓർത്തെടുത്ത സംഭവം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. കഴിഞ്ഞ 19ന് സംഭവിച്ച അപകടം പൊലീസ് ദിവസങ്ങൾക്കുശേഷം സി.സി ടി.വി വഴിയാണ് കണ്ടെത്തുന്നത്. രമേശൻ തിരികെ വീട്ടിലെത്തിയപ്പോൾ ശക്തമായ നടുവേദന അനുഭവപ്പെടുന്നതായി പറഞ്ഞു.
കുഴമ്പ്, മറ്റ് വേദനസംഹാരികൾ എന്നിവ പുരട്ടിയിട്ടും വേദന കുറഞ്ഞില്ല. തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രമേശന്റെ തലക്ക് പിന്നിൽ മാരക ക്ഷതം ഏറ്റതായി കണ്ടെത്തി. തുടർന്ന് അബോധാവസ്‌ഥയിലായ രമേശന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഓർമശക്തി വ്യക്തമായി തിരികെ കിട്ടിയില്ല. സ്വകാര്യ ആശുപത്രിയിൽ നഴ്സായ മകളുടെ പരിചരണം തുണച്ചപ്പോൾ ചികിത്സക്കിടയിൽ ബോധം തിരികെ കിട്ടിയപ്പോൾ കാർ ഇടിച്ചുവീഴ്ത്തിയത് രമേശൻ ഓർത്തെടുത്തു.
വാഹനം ഓടിച്ച ചേതൻ മാലിക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ വാഹന ഉടമയായ മാതാവിന്റെ പേരിലും കേസെടുത്തതായി മാഹി സി.ഐ പി.എ. അനിൽ അറിയിച്ചു.സി ഐ പി.എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ മാഹി എസ്.ഐ കെ. പ്രമോദ്, ക്രൈം സ്ക്വാഡ് എ.എസ്.ഐ ശ്രീജേഷ്, ഗ്രേഡ് എസ്.ഐ മഹേഷ്, ഹെഡ് കോൺസ്‌റ്റബിൾ രോഷിത് പാറമ്മൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.