പ്രതീകാത്മക ചിത്രം
കണ്ണൂർ: ജില്ലയില്‍ ക്രമസമാധാന ഒരുക്കം പൂര്‍ത്തിയായതായി സിറ്റി പൊലീസ് കമീഷണർ പി. നിധിന്‍ രാജ്, റൂറല്‍ എസ്.പി അനൂജ് പലിവാള്‍ എന്നിവർ അറിയിച്ചു. കണ്ണൂര്‍ സിറ്റിക്ക് കീഴില്‍ കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് സബ്ഡിവിഷനുകളിലായി 2500ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ജില്ലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പട്രോളിങ് നടത്തും. ഏതെങ്കിലും രീതിയില്‍ ആളുകളെ സ്വാധീനിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വിഡിയോഗ്രഫി സംവിധാനം ഉപയോഗിക്കുന്നുണ്ട്. അബ്കാരി പരിശോധന കര്‍ശനമാക്കും. വോട്ടെടുപ്പുദിനവും വോട്ടെണ്ണല്‍ ദിവസവും ക്രമസമാധാന പരമാകുന്നതിന് പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത സൗഹാർദം തകര്‍ക്കുന്ന രീതിയിലുള്ള പോസ്റ്റുകളോ കമന്റുകളോ സാമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ടെങ്കില്‍ നടപടിയുണ്ടാകും. ഇക്കാര്യങ്ങൾ 9497927740 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം. റൂറല്‍ പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലുമായി സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 2600ല്‍ അധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി അനൂജ് പലിവാള്‍ പറഞ്ഞു. കൂട്ടുപുഴ ചെക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ചെക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
56 ഗ്രൂപ്പ് പെട്രോള്‍ ടീമുകള്‍ ഉണ്ടാകും. എല്ലാ ടീമുകളിലും വിഡിയോഗ്രാഫര്‍മാര്‍ ഉണ്ടായിരിക്കും. 38 ക്രമസമാധാന പെട്രോള്‍ ടീമുകളും 19 സ്റ്റേഷന്‍ സ്‌ട്രൈക്ക് ഫോഴ്‌സുകളും ഉണ്ടാകും. സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമായി 9497935648 എന്ന നമ്പറില്‍ ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.