തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ട് പരിസരത്തെ മാലിന്യം
തലശ്ശേരി: നഗരം മാലിന്യമുക്തമാണെന്ന പ്രഖ്യാപനം പേരിലൊതുങ്ങുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി റോഡരികിലും ഓടകളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം വലിച്ചെറിയുന്നത് അനുദിനം വ്യാപകമാകുന്നു. നഗരസഭാധികൃതരുടെ കൺവെട്ടത്തും ഇത് പ്രകടമാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും നിരീക്ഷണ കാമറകൾ ഉണ്ടായിട്ടും മാലിന്യം തള്ളുന്നതിന് അറുതിയാവുന്നില്ല.
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കണമെന്ന് നഗരസഭാംഗങ്ങൾ തന്നെ ആവശ്യമുയർത്തിയിട്ടുണ്ട്. തലശ്ശേരി മൊത്ത മത്സ്യമാർക്കറ്റ് പരിസരത്തും മാലിന്യം കുമിയുകയാണ്. ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും സ്ഥിതി വ്യത്യസ്തമല്ല. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുളള സ്ഥലങ്ങളിൽ മത്സ്യവണ്ടികളിൽ നിന്നുള്ള മലിന ജലമൊഴുക്കുന്നത് തടയാനും നടപടിയില്ല.
രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. പലതവണ കൗൺസിൽ യോഗങ്ങളിൽ നഗരസഭാംഗങ്ങൾ തന്നെ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. പൈതൃക സ്മാരകങ്ങൾക്ക് ഭീഷണിയായി മാറുന്ന നിലയിലാണ് മാലിന്യം തള്ളൽ. ഇതേ സ്ഥലത്താണ് മത്സ്യം കയറ്റിയെത്തുന്ന ലോറികളിൽ നിന്നുള്ള മലിനജലം റോഡരികിൽ ഒഴുക്കിവിടുന്നതും. അസഹനീയമായ ദുർഗന്ധമാണ് തലശ്ശേരി തീരപ്രദേശത്ത്.
നഗരസഭയിൽ കണ്ടിൻജന്‍റ് തൊഴിലാളികളുടെ കുറവ് ശുചിത്വത്തെ ബാധിക്കുന്നു. വിരമിച്ച തൊഴിലാളികൾക്ക് പകരം ആളെയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഇടത് തൊഴിലാളി സംഘടനയിൽ പെട്ടവർ തന്നെ നേരത്തെ സമരരംഗത്തിറങ്ങിയിരുന്നു.
അവരെ അനുനയിപ്പിച്ച് നഗരസഭാധികൃതർ സമരരംഗത്ത് നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. നഗരത്തിലെ ഹോട്ടലുകൾക്കും ജ്യൂസ് കടകൾക്കും മുന്നിലുളള ഓടകളിൽ മലിനജലം കെട്ടിനിന്ന് നാറുകയാണ്. ചില നേരങ്ങളിൽ അസഹനീയമായ ദുർഗന്ധമാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.