നാനാനിപൊയിൽ–അംഗൻവാടി റോഡിൽ ജൽജീവൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു
കണിച്ചാർ: ജൽജീവൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ വ്യാപകമായി പൊട്ടിപ്പൊളിഞ്ഞതോടെ പ്രദേശങ്ങളിൽ ജലനഷ്ടവും അടിസ്ഥാന സൗകര്യങ്ങളിലെ തകർച്ചയും രൂക്ഷമായി. കണിച്ചാർ, കേളകം പഞ്ചായത്തുകളിലെ നാനാനിപൊയിൽ–അംഗൻവാടി റോഡ്, നാനാനിപൊയിൽ–പെരുന്താനം റോഡ്, ചാണപ്പാറ പഞ്ചായത്ത് ഗ്രൗണ്ട് റോഡ്, ആറ്റഞ്ചേരി–കണിച്ചാർ റോഡ്, ചെങ്ങോം–കണിച്ചാർ റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രശ്നം ഗുരുതരമായിരിക്കുന്നത്. മലയോര മേഖലയിൽ ഗുരുതരമായ രീതിയിൽ ജലക്ഷാമം നേരിടുന്നതിനിടയിലാണ് ഇത്തരത്തിൽ പൈപ്പ് പൊട്ടി ദിവസേന ആയിരക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത്.
ജൽനിധി പദ്ധതിയുടെ ഭാഗമായി കണിച്ചാർ അണുങ്ങോട് റോഡിൽ സ്ഥാപിച്ചിരിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലടാങ്ക് സമുദ്രനിരപ്പിൽനിന്ന് ഏകദേശം 120 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടാങ്കിൽ വാൽവ് ചാർജ് ചെയ്യുന്നതിനിടെ ഉണ്ടാകുന്ന ഉയർന്ന മർദമാണ് പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പുറമെ, പൊതുജനം കാര്യമായി ഉപയോഗിക്കാത്ത പൈപ്പുകളിൽ ജലപ്രവാഹം സ്ഥിരമല്ലാത്തതിനാൽ ഉണ്ടാകുന്ന സമ്മർദ വ്യത്യാസവും പൊട്ടലുകൾക്ക് കാരണമാകുന്നതായി അധികൃതർ.
പൈപ്പുകൾ പൊട്ടുന്നതോടെ കുടിവെള്ളം വലിയതോതിൽ പാഴാകുകയും റോഡുകൾ ഇടിഞ്ഞ് ഗതാഗതയോഗ്യമല്ലാതാകുകയുംചെയ്യുന്നു. ചില പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ മുറ്റങ്ങളിൽവരെ വെള്ളം കെട്ടിക്കിടക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. പദ്ധതിയുടെ നിർവഹണത്തിൽ സാങ്കേതിക പിഴവുകളും പരിപാലനത്തിലെ വീഴ്ചകളും ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.