സൈബര്‍ പൊലീസിന്റെ ജീപ്പ് മോഷ്ടിച്ചു; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

കണ്ണൂര്‍: പൊലീസ് ക്ലബിന് സമീപമുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ച പൊലീസ് ജീപ്പ് മോഷ്ടിച്ചു. മണിക്കൂറുകൾക്കകം പ്രതി പിടിയിൽ. പയ്യാമ്പലം ബീച്ച് റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുന്ന ഗുരുവായൂര്‍ തൊഴിയൂര്‍ വടക്കേക്കാട് കല്ലുവളപ്പില്‍ ഹൗസില്‍ ഹംസത്തി (49)നെയാണ് കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടർ ബി.എസ്. കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. രാത്രിയിൽ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ഹംസത്ത് എത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ കാണുന്നില്ലായെന്നായിരുന്നു പരാതി.

പരാതി രേഖപ്പെടുത്തിയശേഷം രാവിലെ സ്റ്റേഷനില്‍ വരണമെന്ന് ഇയാളോട് പൊലീസുകാര്‍ പറഞ്ഞിരുന്നു. അതിനുശേഷം അര്‍ധരാത്രിയോടെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഇയാള്‍ എത്തി. സൈബര്‍ സ്റ്റേഷനില്‍ കാവല്‍ക്കാരനുണ്ടായിരുന്നില്ല. വാഹനത്തിന്റെ താക്കോല്‍ അതിനകത്തുതന്നെയുണ്ടായിരുന്നു. കെ.എല്‍ 01 സി.എച്ച് 8189 വാഹനമെടുത്ത് ഇയാള്‍ സ്ഥലംവിട്ടു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നേരെ തളാപ്പിലെത്തി പൊലീസ് ജീപ്പിലിരുന്ന് സിഗരറ്റ് വലിക്കുകയായിരുന്നു.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടൗണ്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സൈബര്‍ പൊലീസിന്റെ ജീപ്പാണെന്ന് മനസ്സിലായത്. തുടർന്ന് ഹംസത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Cyber ​​police jeep stolen; accused arrested within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.