box കുട്ടിക്കൂട്ടത്തിന്റെ വായനയും കൃഷിയും: പുതുവഴിതെളിച്ച് നെയ്യളം

ഇരിട്ടി: വായനക്കായി ഗ്രന്ഥശാലയിലെത്തുന്ന വിദ്യാർഥികൾക്ക് പുസ്തകങ്ങളോടൊപ്പം പച്ചക്കറിതൈകളും നൽകുന്ന ഗ്രാമമുണ്ട് മലയോരത്ത്. നെയ്യളം ഗ്രാമത്തിലെ യുവശക്തി ഗ്രന്ഥാലയമാണ് വായനയോടൊപ്പം കൃഷിയിലും താൽപര്യമുണ്ടാക്കുക എന്ന ലക്ഷ്യവുമായി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്. 37 വീടുകളിലെ കുരുന്നുകൾക്ക് വെണ്ട, തക്കാളി, പാവൽ, പയർ, വഴുതന എന്നീ പച്ചക്കറികളുടെ അഞ്ച് വീതം തൈകൾ ഉൾപ്പെടുത്തി 25 പച്ചക്കറിതൈകളാണ് നൽകിയത്. വിത്ത് ശേഖരിച്ച് മുളപ്പിച്ചാണ് ആയിരത്തോളം തൈകൾ ഗ്രന്ഥശാല ഇതുവരെ നൽകിയത്. ഗ്രന്ഥശാല ഭാരവാഹികളായ പി.പി. മനീഷ്, ടി. സുരേന്ദ്രൻ മാസ്റ്റർ, എൻ. സജീവൻ തുടങ്ങിയവർ ആഴ്ചയിലൊരിക്കൽ ഈ വീടുകളിലെത്തി തൈകളുടെ വളർച്ച പരിശോധിക്കും. പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം നടത്തിയ യുവകർഷകൻ ഷിംജിത്ത് തില്ലങ്കേരി മികച്ച കുട്ടികർഷകന് പ്രത്യേക സമ്മാനവും വാദ്ഗാനം ചെയ്തിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കാൻ പുസ്തക ചർച്ചയും വായന മത്സരവും രചന മത്സരങ്ങളും നടത്തുന്നതിനോടൊപ്പം കൃഷിയറിവുകൾ പകർന്നുനൽകാനായി പ്രമുഖ കർഷകരുടെ കൃഷിയിടങ്ങളിലേക്കുള്ള പഠനയാത്രയും സംഘടിപ്പിക്കുന്നുണ്ട്. കുട്ടിക്കൂട്ടത്തിന്റെ കൃഷിയിടങ്ങളിലെ ഒന്നാംഘട്ട വിളവെടുപ്പ് കഴിഞ്ഞ മാസം നടന്നപ്പോൾ മികച്ച വിളവാണ് ലഭിച്ചത്. രണ്ടാംഘട്ട വിളവെടുപ്പിന് ഒരുങ്ങുന്ന വീട്ടുമുറ്റകൃഷി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ സന്ദർശിച്ചു. താലൂക്ക് കമ്മിറ്റി അംഗം പി.കെ. സദൻ, ബാലവേദി പ്രവർത്തകരായ നവതേജ്, ദേവ് നന്ദ, ഫിനാൻ എന്നിവർ വിളകൾ പരിചയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.