കണ്ണൂർ: കണ്ണൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റിലായി. പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ ശോഭയെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
ബാറിൽ ബില്ലടക്കാൻ കള്ളനോട്ട് നൽകിയതോടെ പയ്യന്നൂർ കണ്ടോത്ത് സ്വദേശിയും പ്രവാസിയുമായ എം.എ. ഷിജു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലായത്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം യുവതി പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽനിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം 500 രൂപ കള്ളനോട്ട് നൽകിയതായി പരാതിയുണ്ട്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കൂടുതൽ നടപടികളിലേക്ക് കടന്നില്ലെന്നാണ് സൂചന.
ഷിജു നൽകിയ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് യുവതിയുടെ വീട്ടിൽ പരിശോധന നടത്തി. ഇവർ കാസർകോട് കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്കൂൾ നടത്തുന്നതായും വിവരമുണ്ട്.
കണ്ണൂര്‍ ടൗണ്‍, ചീമേനി, ചെറുപുഴ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശോഭയുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ പ്രിന്റിങ് മെഷീന്, ലാപ്ടോപ്, നിരോധിച്ച ആയിരത്തിന്റെയും പിന്‍വലിച്ച രണ്ടായിരത്തിന്റെയും നോട്ടുകളും അഞ്ഞൂറിന്റെയും പത്തിന്റെയും നോട്ടുകെട്ടുകളും നിരവധി സീലുകളും കണ്ടെടുത്തു.
കള്ളനോട്ടുമായി ബന്ധപ്പെട്ട് കാസർകോട് മേഖയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിവരം. ഷിജുവിന് കാസർകോട് ജില്ലയിൽ ഒട്ടേറെ പരിചയക്കാരുണ്ട്. ഇവരെ ചോദ്യം ചെയ്യാനും പൊലീസ് നീക്കമുണ്ട്.
കള്ളനോട്ടിന്റെ ഉറവിടത്തെ കുറിച്ചുള്ള പൊലീസ് ചോദ്യം ചെയ്യലിൽ ചന്തേരയിൽ ലോറിയുടെ തകരാർ മാറ്റിയപ്പോൾ കൂലിയായി ലഭിച്ചതാണെന്നാണ് ഷിജു ആദ്യം പറഞ്ഞത്. മെക്കാനിക്കായ തനിക്ക് കർണാടക സ്വദേശികളാണ് കള്ളനോട്ട് നൽകിയതെന്ന മൊഴി പൊലീസ് വിശ്വസിച്ചില്ല. നോട്ടിലെ സെക്യൂരിറ്റി ത്രഡ് അടക്കം മുറഞ്ഞ നിലയിലാണ്. ശരിയായ നോട്ടുകൾക്കിടയിൽ വെച്ചാണ് കള്ളനോട്ട് നൽകുന്നത്.
ബാറിലെ ബിൽ തുകയായ 2562 രൂപയിൽ 500 രൂപയുടെ കള്ളനോട്ടുകൾ ബില്ലിനൊപ്പം വെച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വമ്പൻ സംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കാസർകോട്, മംഗളൂരു കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളിൽ അന്വേഷണവും പരിശോധനകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.