അഴീക്കോട്: ചാലിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങി. സർക്കാർ ഏറ്റെടുത്തതോടെ പിരിച്ചുവിട്ട നാലുപേരോട് ജോലിയിൽ തുടരാൻ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവർകൂടി പോയാൽ വൃദ്ധസദനത്തിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് കമ്മറ്റി ഫണ്ടിൽനിന്നും ശമ്പളം അനുവദിച്ച് ജോലി തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാറിലേക്ക് അപേക്ഷ നല്‍കിയതായും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞു. നേരത്തെ ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനം അവസാനിപ്പിക്കുകയും സർക്കാർ നേരിട്ട് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
തുടർന്ന് മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടാൻ സർക്കാർ ഉത്തരവിടുകയായിരുന്നു. കൂടാതെ പിരിച്ചുവിട്ട തൊഴിലാളികളുടെ ശമ്പളത്തിന്റെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. സെക്കന്‍ഡ് ഇന്നിങ് ഹോം പദ്ധതിക്ക് സർക്കാർ തുടർ അംഗീകാരം നല്‍കിയിരുന്നില്ല.
അക്കാരണത്താല്‍ ആ പദ്ധതിപ്രകാരം ജോലിയില്‍ തുടര്‍ന്ന മുഴുവൻ ജീവനക്കാരെയും മേയ് 31ന് പിരിച്ചുവിടാനാണ് സർക്കാർ ഉത്തരവിട്ടത്. അതിൽപെട്ട ജീവനക്കാരുടെ ശമ്പളം അനുവദിക്കുന്ന കാര്യത്തിലാണ് ഇപ്പോഴും തീരുമാനമാവാത്തത്. ശമ്പളം ലഭിക്കാത്തതിനാൽ അഞ്ചോളം പേർ മാസങ്ങള്‍ക്ക് മുമ്പേ ജോലി രാജിവെച്ചിരുന്നു. അവശേഷിക്കുന്ന ജീവനക്കാർ ശമ്പളമില്ലാതെയാണ് ഇതുവരെ വൃദ്ധസദനത്തിൽ തുടര്‍ന്നത്.
ഉടൻ ശമ്പളം നൽകുമെന്ന് സാമൂഹികനീതി വകുപ്പ് പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് ആ പദ്ധതിപ്രകാരം വൃദ്ധസദനത്തിൽ ജോലിയിൽ തുടരുന്ന ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടത്. ഇതോടെയാണ് മാനേജ്മെന്റ് കമ്മിറ്റി അടിയന്തരമായി നാലുപേരെ നിലനിർത്താൻ തീരുമാനിച്ചത്. കമ്മിറ്റിയിൽ ഫണ്ട് തീർന്നാൽ ഇതും നിർത്താൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.