പെരിങ്ങോം കോളജിന്റെ സ്ഥലപരിമിതിക്ക് പരിഹാരം

പയ്യന്നൂർ: പെരിങ്ങോം ഗവ. കോളജിന്റെ സ്ഥലപരിമിതിക്ക് പരിഹാരമായി. പയ്യന്നൂർ മണ്ഡലത്തിലെ കോളജിന്റെ വിപുലീകരണത്തിന് പെരിങ്ങോം വില്ലേജിൽ വരുന്ന 1.6410 ഹെക്ടർ ഭൂമി കോളജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറാൻ വ്യാഴാഴ്ച നടന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതോടെയാണിത്. സർക്കാർ തീരുമാനം ഉടൻ നടപ്പാക്കാൻ നിർദേശം നൽകിയതായി ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഇല്ലാത്ത മണ്ഡലത്തിൽ ഒരു ഗവ. കോളജ് എന്ന നയത്തിന്റെ ഭാഗമായാണ് 2014ൽ പെരിങ്ങോത്ത് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങുന്നത്. കഴിഞ്ഞ ഏഴുവർഷമായി വാടക കെട്ടിടത്തിലായിരുന്നു കോളജ് പ്രവർത്തിച്ചിരുന്നത്. കോളജിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പെരിങ്ങോത്തെ 8.08 ഏക്കർ ഭൂമി പരേതനായ പങ്ങിച്ചൻ പുരയിൽ കൃഷ്ണന്റെ മക്കൾ സംഭാവനയായി സർക്കറിന് നൽകുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് ഒന്നാംഘട്ട കെട്ടിട നിർമാണം പൂർത്തിയായി കോളജ് പ്രവർത്തനം ആരംഭിച്ചു. കോളജിന്റെ ഭാവിയിലെ വികസനം മുന്നിൽ കണ്ട് കോളജിനോട് ചേർന്ന് നിൽക്കുന്ന റവന്യൂ ഭൂമി വിട്ടുകിട്ടാൻ സർക്കാറിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിസഭ യോഗത്തിൽ 1.64 ഹെക്ടർ ഭൂമി കൈമാറുന്നതിന് തീരുമാനമായത്. കോളജ് അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിനായി കിഫ്ബിയിൽനിന്ന് 9.5 കോടി രൂപയും പ്ലാൻ ഫണ്ടിൽനിന്ന് നാലുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതിക നടപടികൾ പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.