മട്ടന്നൂര്‍-മരുതായി ജങ്ഷന്‍ നവീകരണം: കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി

മട്ടന്നൂര്‍: മട്ടന്നൂര്‍-മരുതായി കവലയില്‍ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി. ഇതിനായി ജങ്ഷനിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നുണ്ട്. മരുതായി റോഡ് ജങ്ഷന്‍ മുതല്‍ 47 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സര്‍വേ നടത്തിയിരുന്നു. തുടര്‍ന്ന് റോഡിനാവശ്യമായ സ്ഥലം അളന്ന് കുറ്റിയടിച്ചു. റോഡ് വീതി കൂട്ടുമ്പോള്‍ ഇരു ഭാഗങ്ങളിലെയും കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിച്ചു നീക്കേണ്ടി വരും. പ്രവൃത്തി തുടങ്ങുന്നതിന് മുമ്പായി നഗരസഭ അധികൃതര്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കച്ചവടക്കാരുടെ യോഗം വിളിച്ചിരുന്നു. മട്ടന്നൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് മരുതായി മട്ടന്നൂര്‍ ജങ്ഷന്‍. ഇരിക്കൂര്‍ റോഡില്‍നിന്ന് കണ്ണൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് വാഹനങ്ങള്‍ ഏറെനേരം കുരുങ്ങിക്കിടക്കുന്നത് പതിവാണ്. പൊലീസും ഹോം ഗാര്‍ഡും പണിപ്പെട്ടാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. ജങ്ഷനില്‍ റോഡ് വീതി കൂട്ടുന്നതോടെ കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇരിട്ടി, തലശ്ശേരി, കണ്ണൂര്‍ റോഡുകളില്‍നിന്ന് വാഹനങ്ങളെത്തുന്ന മട്ടന്നൂര്‍ ട്രിപ്ള്‍ ജങ്ഷനും വീതി കൂട്ടുന്ന പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്. മട്ടന്നൂര്‍ -മരുതായി -മണ്ണൂര്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തി മൂന്നു വര്‍ഷം മുമ്പേ തുടങ്ങിയിരു​ന്നെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ല. നഗരസഭാ ഓഫിസ് വരെയുള്ള റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ഗതാഗതം ദുഷ്‌കരമാണ്. റോഡ് വികസനത്തിന് നാലാം തവണയാണ് മരുതായി ജങ്ഷനിലുള്ള കെട്ടിടം പൊളിക്കേണ്ടി വരുന്നതെന്ന് ആദ്യം കെട്ടിടം പൊളിച്ചു നീക്കുന്ന വ്യാപാരി പി.പി. അബ്ദുൽ ഷുക്കൂര്‍ പറഞ്ഞു. ന്യായമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇടയ്ക്കിടെ വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കേണ്ടി വരുന്നതിനാല്‍ കച്ചവടക്കാര്‍ ദുരിതത്തിലാണ്. വികസനത്തെ കരുതിയാണ് സ്വന്തം ചെലവില്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ തയാറായതെന്നും ഇദ്ദേഹം പറഞ്ഞു. ----------------- (കണ്ണൂര്‍ റോഡില്‍ പൊളിച്ചു നീക്കുന്ന പി.പി. അബ്ദുൽ ഷുക്കൂറിന്റെ കെട്ടിടം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.