സ്വന്തം ലേഖകൻ തലശ്ശേരി: അത്യുഷ്ണത്തിനിടയിലും വിഷു, പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള വഴിവാണിഭ കച്ചവടക്കാർ കൂട്ടത്തോടെ നഗരത്തിലെത്തി. വേനൽമഴ തടസ്സമായില്ലെങ്കിൽ പെരുന്നാൾ കഴിയുന്നതുവരെ വ്യാപാരം തുടരാനുള്ള തയാറെടുപ്പുമായാണ് ഇവരുടെ വരവ്. വിഷു വിപണിയിൽ സാധാരണക്കാരാണ് ഇവരുടെ ആശ്രയം. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്താണ് വഴിവാണിഭക്കാർ പ്രത്യേകം ടൻെറ് കെട്ടി തുണിത്തരങ്ങളും മറ്റും വിൽപനക്കായി അണിനിരത്തിയിട്ടുള്ളത്. വേനൽമഴയൊന്നുമില്ലെങ്കിൽ പ്രതീക്ഷിക്കുന്ന വ്യാപാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ. കൊൽക്കത്ത, ബിഹാർ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരും നഗരത്തിൽ കച്ചവടത്തിനെത്തിയിട്ടുള്ളത്. ഏപ്രിൽ തുടക്കത്തിൽതന്നെ നഗരത്തിലെത്തിയ സംഘം കച്ചവടത്തിനുള്ള തയാറെടുപ്പ് നടത്തിയിരുന്നു. നഗരസഭ സ്ഥിരമായി കച്ചവടത്തിന് അനുവദിക്കാറുള്ള സ്ഥലത്താണ് ഇത്തവണയും ടെന്റ് കെട്ടിയത്. വിവിധ തരം ഉടുപ്പുകളും നൈറ്റ് ഡ്രസുകളുമായാണ് കൊൽക്കത്ത, ബിഹാർ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള സംഘമെത്തിയത്. ചെറിയ വിലക്കുള്ള റെഡിമെയ്ഡ് ഉൽപന്നങ്ങളാണ് ഇവരിൽ ഏറെയും വിൽക്കുന്നത്. ഉഷ്ണകാലം കച്ചവടത്തിന് തടസ്സമല്ലെങ്കിലും മഴ ചതിക്കാതിരുന്നാൽ മതിയെന്ന് മൈസൂരുവിൽ നിന്നെത്തിയ മുഹമ്മദ് സാദിഖ് പറഞ്ഞു. കുഞ്ഞുടുപ്പുകളാണ് കൊൽക്കത്തക്കാരുടെയും ബിഹാറികളുടെയും പ്രത്യേകത. 150, 200, 250 രൂപയുടെ ഉൽപന്നങ്ങളാണ് ഏറെയും. ചെറിയ കുട്ടികളുടെ ജീൻസ്, കുർത്ത, പൈജാമ, ബാബാസ്യൂട്ട് എന്നിങ്ങനെയുളള ഇനങ്ങൾ ഇവരുടെ പക്കൽ യഥേഷ്ടം സുലഭമാണ്. ഒരു വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പാകത്തിലുള്ളവയാണിത്. ഇവരോടൊപ്പം വിപണി സജീവമാക്കാൻ നാട്ടുകാരായ കച്ചവടക്കാരും വിവിധ ഉൽപന്നങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പടം.... തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്തെ വഴിയോര കച്ചവടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.