കുന്നുമ്മൽ പാലം പുഴയിലെ ചളിയും മാലിന്യവും നീക്കിത്തുടങ്ങി

മാഹി: പന്തക്കൽ കുന്നുമ്മൽ പാലം പുഴയിലെ ചെളി നീക്കിത്തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി. വെള്ളപ്പൊക്ക ബാധിത പ്രദേശമായ പന്തക്കൽ പ്രദേശത്ത് കൂടി ഒഴുകി പൊന്ന്യം പുഴയിൽ ചേരുന്നതാണ് കുന്നുമ്മൽ പുഴ. മൂലക്കടവ് മുതൽ കുന്നുമ്മൽ പാലം വരെയാണ് ഇപ്പോൾ പണി നടക്കുന്നത്. 2008ൽ വെള്ളപ്പൊക്കം തടയുന്നതിനായി പുഴയുടെ ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടാൻ പുതുച്ചേരി സർക്കാറിന്റെ അനുമതി നേടിയതനുസരിച്ച് മൂലക്കടവ് മുതൽ നവോദയ വരെ ഒന്നര കോടി രൂപ ബജറ്റിലാണ് കരിങ്കൽ ഭിത്തി കെട്ടിയത്. ഭിത്തി കെട്ടുന്നതിന് നീക്കിയ മണ്ണും ഒരു മീറ്റർ ആഴത്തിൽ കുയ്യാട്ട ഉണ്ടാക്കാൻ കുഴിയെടുത്ത മണ്ണും അന്ന് പുഴയിലേക്ക് മണ്ണു മാന്തി ഉപയോഗിച്ച് തള്ളിയിരുന്നു. ഇതേതുടർന്ന് പുഴയുടെ ചെറിയ ഭാഗത്ത് രൂപപ്പെട്ട മൺകൂനയും മറ്റു മാലിന്യങ്ങളുമാണ് ഇപ്പോൾ നീക്കുന്നത്. കോപ്പാലം മുതൽ മുക്കുനി വരെ 400 മീറ്ററോളം 15 അടിയും കുന്നുമ്മൽ പാലം മുതൽ മൂലക്കടവ് പാലം വരെ 300 മീറ്റർ 10 അടിയും നവോദയ വിദ്യാലയം മുതൽ കുന്നുമ്മൽ പാലം വരെ 400 മീറ്ററോളം അഞ്ചടി ഉയരവുമുള്ള കരിങ്കൽ ഭിത്തിയാണ് നിർമിച്ചിട്ടുള്ളത്. ഒരു കിലോമീറ്റർ ദൂരത്തിലാണ് പണി നടക്കുന്നത്. നാട്ടുകാർ ഏറക്കാലമായി അധികൃതരോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചളി നീക്കം ചെയ്യൽ നടക്കുന്നത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് ചളി കോരുന്നത്. നിലവിലെ പദ്ധതിയിൽ നിർദേശമില്ലെങ്കിലും കോപ്പാലം മുതൽ പൊന്നുഴി വയൽ വരെയുള്ള ഭാഗങ്ങളിലെ മണ്ണും നീക്കേണ്ടതാണെന്ന് നാട്ടുകാർ പറഞ്ഞു. Caption: :മൂലക്കടവ് കുന്നുമ്മൽ പുഴയിലെ ചളി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.