തളിപ്പറമ്പ്: രണ്ട് മാസത്തോളമായി പട്ടുവത്തെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ മുതൽ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പട്ടുവം ജനകീയ വികസനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാനൂറിലേറെ വീടുകളിലുള്ളവരാണ് രണ്ട് മാസത്തിലേറെയായി കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്. പട്ടുവം പഞ്ചായത്തിൽ കൂത്താട്ട് പത്താം വാർഡിലും പടിഞ്ഞാറേച്ചാൽ പന്ത്രണ്ടാം വാർഡിലെയും നാനൂറിലേറെ വീടുകളിലാണ് കുടിവെള്ളം കിട്ടാക്കനിയായത്. ഉപ്പുവെള്ളമുള്ള പ്രദേശത്ത് പൈപ്പ് വഴിയെത്തുന്ന ജപ്പാൻ കുടിവെള്ളം മാത്രമാണ് ആശ്രയം. നിരവധി തവണ വാട്ടർ അതോറിറ്റി ഓഫിസിൽ പരാതികൾ നൽകുകയും പ്രതിഷേധം നടത്തുകയും ചെയ്തിട്ടും പരിഹാരവുമുണ്ടായില്ല. അവസാനമായി ജനപ്രതിനിധികൾ ഉൾപ്പെടെ ജനകീയ വികസനസമിതി വാട്ടർ അതോറിറ്റിയെ സമീപിച്ചപ്പോൾ പി.ഡബ്ല്യൂ.ഡിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള തടസ്സമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളിക്കീൽ മുതൽ കുഞ്ഞി മതിലകം വരെ ഒമ്പത് കിലോമീറ്റർ റോഡ് മെക്കാഡം പ്രവൃത്തി നടത്തുന്നതിന് മുമ്പ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന് പി.ഡബ്ല്യൂ.ഡി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് മുഖവിലക്കെടുക്കാതെ പ്രവൃത്തി പൂർത്തിയാക്കുകയായിരുന്നു. ഈ ഭാഗത്ത് പൈപ്പ് ബ്ലോക്കായതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം. എവിടെയാണ് തടസ്സമെന്ന് കണ്ടുപിടിക്കാൻ റോഡ് കീറുന്നതിന് പി.ഡബ്ല്യൂ.ഡി അനുമതി നൽകുന്നില്ല എന്നാണ് വാട്ടർ അതോറിറ്റിയിൽനിന്ന് പറയുന്നതെന്നും മാർച്ച് 31നകം കുടിവെള്ള പ്രശ്നം പരിഹരിക്കാൻ തയാറായില്ലെങ്കിൽ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ ഏപ്രിൽ ഒന്നു മുതൽ നിരാഹാരമിരിക്കുമെന്നും പട്ടുവം ജനകീയ വികസനസമിതി നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ രാജീവൻ കപ്പച്ചേരി, ടി. പ്രദീപൻ, ഇ. ശ്രുതി, കെ. ചന്ദ്രൻ, കെ. ഷരീഫ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.