തലക്കാണി ജനവാസ കേന്ദ്രത്തിൽ ഭീഷണിയായി കാട്ടുപോത്തുകൾ

കൊട്ടിയൂർ: ടൗണിനോട് ചേർന്ന തലക്കാണി ജനവാസകേന്ദ്രത്തിൽ കാട്ടുപോത്തുകൾ ജനജീവിതത്തിന് ഭീഷണിയാവുന്നു. കൊട്ടിയൂർ തലക്കാണി, ഗണപതിപ്പുറം ജനവാസ മേഖലയിലാണ് ഇവയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ടാപ്പിങ് തൊഴിലാളികളാണ് കാട്ടുപോത്തിനെ കണ്ടത്. പിന്നീട് വീടുകളുടെ സമീപത്തും ഇവയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. കാൽപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം കാട്ടുപോത്തുകൾ ജനവാസ മേഖലയിലുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പകൽ പോലും ഇവയുടെ സാന്നിധ്യം പ്രദേശവാസികളിൽ ഭീതി പരത്തിയിട്ടുണ്ട്. വനത്തിൽ നാലു കിലോമീറ്ററോളം അകലെയുള്ള ജനവാസകേന്ദ്രത്തിൽ കാട്ടുപോത്ത് എത്താനിടയായ സാഹചര്യവും പരിശോധിച്ചു വരുകയാണ്. തിരച്ചിൽ നടത്തുന്നതായി കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് അറിയിച്ചു. കഴിഞ്ഞ ദിവസം നിടുംപൊയിലിന് സമീപം ജനവാസ കേന്ദ്രത്തിൽ വയോധികൻ കാട്ടു പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. photo:കൊട്ടിയൂർ ടൗണിനോട് ചേർന്ന തലക്കാണി ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകൾ എത്തിയെന്ന വിവരത്തെ തുടർന്ന് തിരച്ചിലിനെത്തിയ വനപാലക സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.