പൊന്നുരുക്കിപ്പാറ- മഠംതട്ട് റോഡ് നിർമാണം: മോണിറ്ററിങ് കമ്മിറ്റിയായി

പയ്യന്നൂർ: പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ് നിർമാണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന ജനപ്രതിനിധികളുടെയും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി - തളിപ്പറമ്പ് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് - മഠംതട്ട് റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിന് സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 19.90 കോടി രൂപയാണ് അനുവദിച്ചത്. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ പ്രാഥമിക പരിശോധനയുടെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചത്. റോഡ് 13 കിലോമീറ്റർ മെക്കാഡം ടാറിങ് ചെയ്യും.10 മീറ്റർ വീതിയുളള റോഡിൽ അഞ്ചര മീറ്റർ വീതിയിലാണ് ടാറിങ് ചെയ്യുക.13 കൾവർട്ടുകളും ആവശ്യമായ ഇടങ്ങളിൽ ഓവുചാലുകളും ട്രാഫിക് സുരക്ഷാ ബോർഡുകളും സ്ഥാപിക്കും. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി റോഡിന്റെ അതിർത്തി നിർണയിച്ച് കല്ലിടാനും തീരുമാനിച്ചു. കാരക്കുണ്ട്, മഠംതട്ട് മേഖലകളിൽ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. 2023 മേയിൽ റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ എം.എൽ.എ ദേശീയപാത വിഭാഗം എക്സിക്യൂട്ടീിവ് എൻജിനീയർക്ക് നിർദേശം നൽകി. യോഗത്തിൽ ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്ത്, കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ബാബുരാജൻ, ചപ്പാരപ്പടവ് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം. മൈമൂനത്ത്, കെ. പത്മനാഭൻ, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി. വൈ. ആർ റോഡ് പൊന്നുരുക്കിപ്പാറ - മഠംതട്ട് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരണ യോഗത്തിൽ എം. വിജിൻ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.