നവോദയകുന്നിലെ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽപരിശോധന

വാഹനങ്ങളും കട്ടിങ് മെഷീനുകളും പിടിച്ചെടുത്തു പാനൂർ: മൊകേരി നവോദയ കുന്നിലെ അനധികൃത ചെങ്കൽ ക്വാറികളിൽ സബ്കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന പരിശോധനയിൽ മിനിലോറികളും മണ്ണുമാന്തി യന്ത്രങ്ങളും മെഷീനുകളും പിടികൂടി. സബ് കലക്ടർ അനുകുമാരി, കണ്ണവം പൊലീസ് ഇൻസ്പെക്ടർ ടി.വി. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് അനധികൃതമായി പ്രവർത്തിക്കുന്ന പത്തോളം ക്വാറികളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ആറ് മിനിലോറികളും ഒരു മണ്ണുമാന്തിയന്ത്രവും നാല് മെഷീനും പിടികൂടി. ഒരുകാലത്ത് ജില്ലയിലെ പ്രകൃതിരമണീയവും അപൂർവ ഔഷധസസ്യങ്ങളും ഫലപുഷ്ടമായ മണ്ണും ഉൾപ്പെടെ ചെങ്കൽപാറകളും കരിങ്കൽ പാറകളും നിറഞ്ഞ കിലോമീറ്ററുകൾ പരന്നുകിടക്കുന്ന പ്രദേശമായിരുന്നു ചെറുവാഞ്ചേരിയിലെ നവോദയകുന്ന്. ഈ കുന്നിൽ ഇന്ന് പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും അനുമതിയില്ലാത്തതാണെന്നാണ് അധികൃതർ പറയുന്നത്. നൂറുകണക്കിന് ലോറികളാണ് ഇവിടെനിന്ന് മണ്ണും ചെങ്കൽപാറയുംകയറ്റി പോകുന്നത്. വിവിധ യന്ത്രങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദമാലിന്യം ഏറെ അസഹ്യമാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്ന പ്രകൃതിലോല പ്രദേശവും കൂടിയാണ് ചെറുവാഞ്ചേരി വില്ലേജിലെ ഈ പ്രദേശം. ഇവി​ടെ കരിങ്കൽ-ചെങ്കൽ ഖനനം തുടങ്ങിയിട്ട് വർഷങ്ങളായി. മഴക്കാലങ്ങളിൽ ക്വാറികളിൽ കെട്ടിക്കിടക്കുന്ന ജലവും ചില ക്വാറികളിൽ നിറച്ചിരുക്കുന്ന മണ്ണും വൻ ദുരന്തത്തിന് വഴിവെക്കുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. കുന്നിന് താഴെയുള്ള പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. കുന്നിലെ അനിയന്ത്രിത ഖനനത്തെക്കുറിച്ച് നിരവധി തവണ വില്ലേജ് അധികാരികൾക്കും കലക്ടർ ഉൾപ്പെടെയുളള അധികാരികളുടെ ശ്രദ്ധയിലും പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ പ്രദേശത്ത് ചെറിയ രീതിയിൽ ഉരുൾപൊട്ടലുണ്ടായത് വലിയ ദുരന്തത്തിന്റെ സൂചനയാണെന്നാണ് നാട്ടുകാരുടെ ആശങ്ക. കുന്നിനുമുകളിലെ എല്ലാ ഖനനവും നിരോധിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പടം: നവോദയകുന്ന് Kt navod pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.