തലസ്ഥാനത്തേക്ക് യാത്രദുരിതം കുറയും

മാവേലി, മലബാർ അടക്കമുള്ള ​ട്രെയിനുകളിൽ അധിക കോച്ചുകൾ കണ്ണൂർ: വടക്കേ മലബാറുകാർക്ക് തലസ്ഥാനത്തേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രദുരിതം കുറക്കാനായി ജനകീയ ട്രെയിനുകളിൽ അധികം കോച്ചുകൾ അനുവദിച്ചത് ആശ്വാസമാകുന്നു. മലബാറിൽനിന്നുള്ള യാത്രക്കാരുടെ തിരക്കും അസൗകര്യവും പരിഗണിച്ച് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളാണ് ജില്ലയിലൂടെ കടന്നുപോകുന്ന ആറു ട്രെയിനുകൾക്ക് അനുവദിച്ചത്. തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന മാവേലി, മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മലബാർ, 16347 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിൽ ബുധനാഴ്ച മുതൽ പുതിയ ഓരോ കോച്ച് കൂട്ടിച്ചേർത്തു. മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മാവേലിയിൽ വ്യാഴാഴ്ച മുതൽ പുതിയ കോച്ച് സൗകര്യം ഉണ്ടാവും. തിരുവനന്തപുരം-മംഗളൂരു മലബാറിലും 16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിലും ജൂൺ നാലു മുതലാവും പുതിയ കോച്ചുകൾ. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കോച്ചുകൾ വർധിപ്പിക്കാത്തത് പരാതിക്കിടയാക്കിയിരുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വെക്കേഷൻ തിരക്ക് പ്രമാണിച്ച് റെയിൽവേ പ്രത്യേകം കോച്ചുകൾ അനുവദിച്ചത്. സ്ഥിരം കോച്ചുകളാണെന്ന ഉറപ്പൊന്നും റെയിൽവേയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. സീസൺ കഴിഞ്ഞാൽ കോച്ചുകൾ പിൻവലിക്കുമെന്നാണ് വിവരം. മാവേലി, മലബാർ എക്സ്പ്രസുകളിൽ കൂടുതൽ കോച്ചുകൾ വരുന്നതോടെ കുടിയേറ്റ ജനതക്കടക്കം ആശ്വാസമാണ്. അതേസമയം യാത്രക്കാർ വർധിച്ചതിനനുസരിച്ച് ജനറൽ കോച്ചുകൾ വർധിപ്പിക്കണമെന്നും ലേഡീസ് കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. റെയിൽവേ മെയിൽ സർവിസിനായി ജനറൽ കോച്ചുകൾ വിഭജിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.