ആറളം ആന മതിൽ പദ്ധതി അട്ടിമറിക്കാൻ പൊതുമരാമത്ത് നീക്കം നടത്തുന്നതായി പരാതി

പേരാവൂർ: ആറളത്തെ ആന മതിൽ നിർമാണം വീണ്ടും വിവാദത്തിൽ. പതിമൂന്നര കിലോമീറ്റർ പ്രതിരോധം തീർക്കാൻ എസ്റ്റിമേറ്റും, ഭരണാനുമതി ലഭിച്ച പദ്ധതി രണ്ടര കിലോമീറ്റർ ചുരുക്കിയതാണ് വിവാദത്തിന് ഇടയാക്കിയത്. മതിൽ നിർമിക്കേണ്ട സ്ഥലം നിർണയിക്കാൻ ഫാം ഓഫിസിൽ നടന്ന ആലോചന യോഗത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. മതിൽ നിർമാണത്തിന് ഫണ്ട് പ്രശ്‌നമാകില്ലെന്ന് മന്ത്രിതല സംഘം ഉറപ്പു നൽകിയിട്ടും നിർമാണം പൂർത്തിയാക്കുന്നതിനുള്ള ഒരു നടപടിയും വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പ്രദേശം സന്ദർശിച്ച് ഭൂമിയുടെ പ്രത്യേകതകൾക്കനുസരിച്ചുള്ള പദ്ധതിരേഖ പോലും തയാറാക്കിയില്ല. പദ്ധതിയുടെ ഗുണഭോക്താക്കളായ ആദിവാസി പുനരധിവാസമിഷനെയും പ്രദേശത്തെ ജനപ്രതിനിധികളെയും അവഗണിച്ചതായും ജനപ്രതിനിധികൾ ആരോപിച്ചു. യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേലായുധൻ അധ്യക്ഷത വഹിച്ചു. ഇത്തരമൊരു പദ്ധതിയുമായി ജനങ്ങളെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികരണം വളരെ വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് പോലും ഉണ്ടായി. യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് അംഗം മിനി ദിനേശൻ, സൈറ്റ് മാനേജർ പി.പി. ഗിരീഷ്, മരാമത്ത് വിഭാഗം അസി. എക്‌സി.എൻജിനീയർ എസ്.ബി. ലിജീഷ്, അസി. എൻജിനീയർ പി. സനില എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.