കാട്ടുപന്നികളെ നശിപ്പിക്കാന്‍ അധികാരം; പ്രതീക്ഷയിൽ മലയോര കർഷകർ

കേളകം: ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് പ്രശ്നബാധിത മേഖലയിലെ കർഷകർ. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പിക്കല്‍ എന്നീ മാർഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ലെന്നാണ് സർക്കാർ നിർദേശമെങ്കിലും ഇവയെ കൊല്ലാനുള്ള ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ, കോർപറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി നിയമിക്കാനാണ് സര്‍ക്കാർ നീക്കം. എന്നാൽ, കാട്ടുപന്നിയെ നശിപ്പിക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുന്ന സർക്കാർ കർഷകന്റെ കണ്ണിൽപൊടിയിടാനുള്ള നടപടി നിർത്തണമെന്ന് കേരള ഇൻറിപൻെറൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആവശ്യപ്പെട്ടു. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ പഞ്ചായത്തുകൾക്കും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അധികാരം നൽകുന്ന തീരുമാനം നിരാശജനകവും കാട്ടുപന്നി ശല്യം നേരിടുന്ന മുഴുവൻ ആളുകളെയും കളിയാക്കുന്നതിനു തുല്യമാണെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് ഉപാധികളോടെ നൽകുന്ന അനുവാദം കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാനത്ത് നിലവിലുണ്ട്. അതതു റേഞ്ച് ഓഫിസുകളിൽ അപേക്ഷ കൊടുത്താൽ 24 മണിക്കൂറിനകം ഉപാധികളോടെ കൂടി അനുമതി ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആ അനുവാദം കിട്ടിയ ആയിരക്കണക്കിന് കർഷകർ നിലവിൽ കേരളത്തിലുണ്ട്. തികച്ചും അപ്രായോഗികമായ ഉപാധികളോടെയുള്ള ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടുപന്നികളെ നേരിടാൻ ജനത്തിനു കഴിയാത്തതുകൊണ്ടാണ് കാട്ടുപന്നി ശല്യം ഇത്രയും രൂക്ഷമായി തുടരുന്നത്. ഉത്തരവിലെ അപ്രായോഗികമായ ഉപാധികൾ മാറ്റി, ഉപാധിരഹിതമായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.