പ്രതികളെ കട്ടപ്പന പൊലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നു
തിരുവോണനാളിൽ പരിക്കേറ്റ നിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ
കട്ടപ്പന: തിരുവോണ ദിവസം കട്ടപ്പനയിലെ കടത്തിണ്ണയിൽ അബോധാവസ്ഥയിൽ പരിക്കേറ്റ നിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുന്നുപേർ അറസ്റ്റിലായി. കട്ടപ്പന സ്വദേശികളായ റിനുമോൻ റെജി (29), സുരേഷ് കുമാർ (54), ബാബു (67) എന്നിവരാണ് അറസ്റ്റിലായത്.
തങ്കമണി പുഷ്ഗിരിതേക്കേമുറിയിൽ മുഴയൻ കുഞ്ഞുമോൻ (45) ആണ് കൊല്ലപ്പെട്ടത്. കടത്തിണ്ണയിൽ അബോധവസ്ഥയിൽ ഒരാൾ കിടക്കുന്നത് കണ്ട് വ്യാപാരികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽനിന്ന് സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികത്സക്ക് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചിക്കത്സക്കിടെ കഴിഞ്ഞ 27നാണ് മരിച്ചത്.
വാരിയെല്ല് ഒടിഞ്ഞു ആന്തരിക രക്തസ്രാവവും തലക്ക് പിന്നിലെ പരിക്കുമെല്ലാം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ എത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പ്രതികളെ കുടുക്കിയത്.
സംഭവത്തിന് ദൃക്സാക്ഷിയായ ഡ്രൈവറുടെ മൊഴിയാണ് നിർണായകമായത്. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. പൊലീസ് പറയുന്നതിങ്ങനെ: ഉത്രാടദിവസം രാതി കൊല്ലപ്പെട്ട കുഞ്ഞുമോനും പ്രതികളും ചേർന്ന് പ്രതികളിൽ ഒരാളുടെ ഉടമസ്തതയിലുള്ള ബാർബർ ഷോപ്പിലിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇവർ തമ്മിൽ വക്കേറ്റവും കൈയാങ്കളിലും നടന്നു.
ഒന്നും രണ്ടും മുന്നും പ്രതികൾ ചേർന്ന് കുഞ്ഞുമോനെ ചവിട്ടുകയും അടിക്കുകയും ചെയ്തു. അബോധവസ്ഥയിലായ കുഞ്ഞുമോനെ റോഡിൽ തള്ളി. ബോധം വന്ന കുഞ്ഞുമോൻ നിരങ്ങി നീങ്ങി കടത്തിണ്ണയിൽ കിടന്നുറങ്ങി. കുഞ്ഞുമോനെ പുറത്തേക്ക് വലിച്ചിഴക്കുന്നത് കണ്ട ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് കേസിൽ പ്രതികളെ കുടുക്കിയത്.
കട്ടപ്പന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെജി എം. കുന്നിപ്പറമ്പിലിന്റെയും സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാറിന്റെയും നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മഹേഷ്, അസ്സി. സബ് ഇൻസ്പെക്ടർ സുരേഷ് ബി. ആന്റോ, ഷൈലാകുമാരി, സീനിയർ സിവിൽ പോലീസർമാരായ ജോസഫ്, അനൂപ്, പ്രശാന്ത് കെ. മാത്യു, ജിൻസ് വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ അൽബാഷ് കെ. രാജു, വിജിൻ, ജയിംസ് ദേവസ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.