തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി പൊലീസ് നടത്തിയ പരിശോധനയിൽ വ്യത്യസ്ത കേസുകളിൽ ഉൾപ്പെട്ട 117 പ്രതികളെ പിടികൂടി. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ 18 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ അഞ്ചുപേരെ ബംഗളൂരുവിൽനിന്നും ഒരാളെ അസമിൽനിന്നുമാണ് പിടികൂടിയത്. ഏറെക്കാലമായി പിടികിട്ടാപ്പുള്ളികളായിരുന്ന മറ്റ് 13 പ്രതികളെയും പിടികൂടിയതായി ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ ഉൾപ്പെട്ട 86 പ്രതികളെയും പരിശോധനയിൽ പിടികൂടി.
ഗുരുതര കുറ്റകൃത്യങ്ങൾ നടത്തി കാപ്പ നടപടിക്ക് വിധേയരായ അഞ്ചുപേരെയും വിവിധ സ്റ്റേഷനുകളിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന 11 പേരെയും പരിശോധിച്ചു. ഡി.ജെ പാർട്ടികളുമായി ബന്ധപ്പെട്ട് ആറ് സ്ഥലത്ത് പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന് 27 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് നടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.