ഇടവെട്ടി പഞ്ചായത്തിൽ സ്ഥാനാർഥി പ്രഖ്യാപനം എത്തുന്നതിന് മുമ്പ് ഡീൻ കുര്യാക്കോസിനായി ചുവരെഴുതിയിരിക്കുന്നു
തൊടുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ ഓരോ വോട്ടും എങ്ങനെ പെട്ടിയിലാക്കാം എന്നതിനെക്കുറിച്ച് തലപുകഞ്ഞ് അണികൾ ആലോചന തുടങ്ങി. ആദ്യഘട്ട പ്രചാരണ പരിപാടികൾക്ക് പലയിടത്തും പ്രവർത്തകർ തുടക്കമിട്ട് കഴിഞ്ഞു. ചുവരെഴുത്ത്, പോസ്റ്റർ, നോട്ടീസ്, ഫ്ലക്സ് തുടങ്ങിയവയിലെല്ലാം മറ്റ് സ്ഥാനാർഥികളെ പിന്നിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനോടൊപ്പം സമൂഹമാധ്യമങ്ങളും പ്രചാരണത്തിന് നിർണായക പങ്കുവഹിക്കുന്നുണ്ട്.
തൊടുപുഴ: സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ ചുവരെഴുത്ത് തുടങ്ങി യു.ഡി.എഫ് ഡീൻ കുര്യാക്കോസിന് വോട്ടഭ്യർഥിച്ചാണ് പ്രവർത്തകർ ചുവരെഴുത്ത് ആരംഭിച്ചത്.തൊടുപുഴ നഗരസഭ, ഇടവെട്ടി പഞ്ചായത്തുകളിലാണ് ഡീനിനായി ചുവരെഴുതിയിരിക്കുന്നത്.
സ്ഥാനാർഥിയായി ഇടുക്കിയിൽ മുൻ എം.പി ജോയ്സ് ജോർജിനെ എൽ.ഡി.എഫ് നേരത്തേ പ്രഖ്യാപിച്ചതിനെ തുടർന്ന് പലയിടത്തും ചുവരെഴുത്തുകളും ഫ്ലക്സുകളും സജീവമായിട്ടുണ്ട്. ചുവരെഴുതാൻ മതിൽ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ പ്രവർത്തകർ ചുവരുകൾ ബുക്ക് ചെയ്യാൻ നെട്ടോട്ടമോടുകയാണ്. വേനൽച്ചൂട് ശക്തമായതോടെ രാത്രിയാണ് ചുവരെഴുത്ത്.
പോസ്റ്റർ, ബാനർ, ബോർഡ്, സമൂഹമാധ്യമങ്ങളിലെ പ്രചാരണം എന്നിവക്കായി ആദ്യഘട്ട ഫോട്ടോഷൂട്ടുകളും പൂർത്തിയാക്കിയ സ്ഥാനാർഥികൾ ബഹുവർണ പോസ്റ്ററുകളടക്കം ഡിസൈൻ ചെയ്തുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയടക്കമുള്ള പ്രചാരണം ലക്ഷ്യമിട്ട് പാർട്ടികൾ പരമാവധിയാളുകളെ ചേർത്ത് വാട്സ്ആപ് ഗ്രൂപ്പുകളടക്കം ബൂത്തുതലത്തിൽ തുടങ്ങി. മാത്രമല്ല, ആദ്യഘട്ട പര്യടനത്തിന്റെ റൂട്ടുകൾ അടക്കമുള്ളവയും ചർച്ച ചെയ്യുന്ന തിരക്കിലാണ് നേതാക്കൾ.
മൂലമറ്റം: പാർലമെന്റ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം എത്തുന്നതിന് മുമ്പേ ഇടതും വലതും സമൂഹമാധ്യമത്തിൽ പോരിന് തുടക്കമിട്ടു. ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റ എന്നിവ വഴിയാണ് പോര്. ഇടത് സ്ഥാനാർഥിയായി ജോയ്സ് ജോർജ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
പ്രഖ്യാപനം എത്തിയില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാർഥിയായി ഡീൻ കുര്യാക്കോസ് തന്നയെന്ന് പ്രവർത്തകർ ഉറപ്പിച്ചുകഴിഞ്ഞു. ആരോപണങ്ങളും പ്രത്യാരോപങ്ങളുമായി ഇരുകൂട്ടരും കളംനിറഞ്ഞാണ് സമൂഹമാധ്യമങ്ങളിലെ കളി. സമൂഹമാധ്യമം കൈകാര്യം ചെയ്യാൻ വിദഗ്ധരെയാണ് രാഷ്ട്രീയ നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. എതിർ പാർട്ടിയിലെ പ്രവർത്തകർ ഇടുന്ന പോസ്റ്റിന് കുറിക്കുകൊള്ളുന്ന കമന്റുമായി എല്ലാവവരും സമൂഹമാധ്യമങ്ങളിൽ ലൈവാണ്.
ഇവർക്കായി പാർട്ടി ഓഫിസുകളിൽ തന്നെ പ്രത്യേക വാർ റൂമും തുറന്നുകഴിഞ്ഞു. പ്രചാരണ സാമഗ്രികൾ പ്രചരിപ്പിക്കേണ്ട ചുമതല മാത്രമാണ് പ്രർത്തകർക്കുള്ളത്. വിഷയത്തിൽ കരുതൽ വേണമെന്ന് നേതാക്കൾ പ്രവർത്തകരെ ഉപദേശിക്കുന്നുമുണ്ട്. സമൂഹമാധ്യമ പ്രചാരണവും അതിരുകടന്നാൽ പൊലീസ് കേസുകൾക്ക് കാരണമാകും. പ്രഖ്യാപനം വരുന്നതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷണവും ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.