തൊടുപുഴ: പുറപ്പുഴയില്‍ വീട് നിര്‍മാണത്തിനുള്ള അനുമതിയുടെ മറവില്‍ അനധികൃതമായി പാറ പൊട്ടിക്കാനായി സൂക്ഷിച്ച സ്ഫോടക വസ്തുശേഖരം പൊലീസ് പിടികൂടി. സംഭവത്തിൽ പുറപ്പുഴ കമ്മാച്ചിറ പാലത്തിനാടിയില്‍ ജോമോന് ജോണ്‍ (46), കഞ്ഞിക്കുഴി, മണിപ്പാറ അട്ടിക്കളം തോട്ടത്തില്‍ ബേസില്‍ ജോയി (28), മൂന്നിലവ് മേച്ചാല്‍ വാളകം ചെമ്മല വീട്ടില്‍ സജി സ്റ്റീഫന്‍, പുറപ്പുഴ ഇരുട്ടുതോട് തൈപ്പറമ്പില്‍ ഷിബു ജോസ് (49) എന്നിവരെ പിടികൂടിയത്. സ്ഥലത്തിന്റെ ഉടമയായ ജോമോന്റെ അമ്മക്കെതിരെ കേസെടുത്തു.
തൊടുപുഴ ഡിവൈ.എസ്.പി എം.ആര്. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അപകടകരമായ അവസ്ഥയില്‍ റബ്ബര്‍തോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ച 40 ജലാറ്റിന്‍ സ്റ്റിക്കുകളും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്. സ്പാര്ക്കിങ് മെഷീന്, ജെ.സി.ബി, ജാക്ക്ഹാമര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ജോമോന്റെ പേരിലുള്ള സ്ഥലത്ത് വീടുവെക്കാനായി മണ്ണെടുക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നുദിവസത്തേക്ക് ആകെ 425 മെട്രിക് ടണ്‍ മണ്ണ് നീക്കാന്‍ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നല്കി.
ഇത്തരത്തില്‍ മണ്ണ് നീക്കിയപ്പോള്‍ ലഭിച്ച പാറ പൊട്ടിക്കാനായി അനുമതി തേടി. രാസവസ്തുക്കളോ മെഷീനോ ഉപയോഗിച്ച് 92 മെട്രിക് ടണ്‍ പാറ പൊട്ടിക്കാനും ഇത് ഇവിടെത്തന്നെ സൂക്ഷിക്കാനും അനുമതി കിട്ടി. എന്നാല്‍, ഇതിന് വിരുദ്ധമായി രാത്രികാലങ്ങളില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനം നടത്തി പാറ പൊട്ടിക്കുകയും ഇവ പാറ മാഫിയയുമായി ചേര്‍ന്ന് സ്ഥലത്തുനിന്ന് കടത്തുകയുമായിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാരും പൊലീസിൽ വിവരം അറിയിച്ചിരുന്നു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.