സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ വിവിധ
കേന്ദ്രങ്ങൾ സന്ദർശിക്കുന്നു
ഭക്ഷ്യഭദ്രത പദ്ധതി; പുരോഗതി വിലയിരുത്തി സംസ്ഥാന ഭക്ഷ്യകമീഷന്
തൊടുപുഴ: ജില്ലയിൽ നടപ്പാക്കുന്ന വിവിധ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തി സംസ്ഥാന ഭക്ഷ്യ കമീഷൻ. ചെയർമാൻ ഡോ. ജിനുസഖറിയ ഉമ്മന്റെ നേതൃത്വത്തിലുളള സംഘമാണ് ജില്ലയിൽ ദ്വിദിന സന്ദർശനം നടത്തിയത്. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായാണ് സംഘം ജില്ലയിലെത്തിയത്.
അംഗൻവാടികളും സ്കൂളുകളും സന്ദർശിച്ച് കമീഷൻ
ഇടുക്കി ഐ.സി.ഡി.എസ് പ്രോജകട് പരിധിയിലുള്ള അങ്കനവാടികള്‍, കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലുള്ള ന്യൂമാന്‍ എല്‍.പി സ്കൂള്‍, ഇടുക്കി താലൂക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ. സ്റ്റോര്‍ എന്നിവിടങ്ങളിലെത്തി പോഷകാഹാര വിതരണം, പശ്ചാത്തല സൗകര്യം, ശുചിത്വം എന്നിവ കമീഷന് വിലയിരുത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വാഴത്തോപ്പ് അങ്കനവാടിയിലെ പരിശോധനയില്‍ കാലാവധി കഴിഞ്ഞ റവ കണ്ടെത്തി.
ഇത് അടിയന്തിരമായി അവിടെ നിന്ന് മാറ്റാനും വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പില്‍ നിന്ന് വിശദീകരണം അവശ്യപ്പെടാനും കമീഷന് തീരുമാനിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ 56 കോളനി, പൈനാവ് എന്നീ അങ്കനവാടികളും കമീഷന് സന്ദര്‍ശിച്ചു. ജില്ല സപ്ലൈ ഓഫീസര്‍ ബൈജു.കെ. ബാലന്, ജില്ല പ്രോഗ്രാം ഓഫീസര്‍ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ല നൂണ് മീല്‍ സൂപ്പര്‍വൈസര്‍ ശ്രീകല, കട്ടപ്പന ഉപജില്ല എ.ഇ.ഒ രാജശേഖരന്, നൂണ് മീല്‍ ഓഫീസര്‍ ടിജിന് ടോം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പദ്ധതി നടത്തിപ്പിൽ അപാകതകളില്ലെന്ന് കമീഷൻ
ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ സ്കീമുകള്‍ നല്ല നിലയിലാണ് നടന്നു വരുന്നതെന്ന് സംസ്ഥാന ഭക്ഷ്യ കമീഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ പറഞ്ഞു. അങ്കനവാടികളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. തങ്ങൾ സന്ദർശിച്ച എൽ.പി സ്കൂളിന്റെ പ്രവർത്തനവും അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദര്‍ശനത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം നടത്തി. എ.ഡി.എം ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എഫ്. സി.ഐ, പൊതു വിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം, പട്ടിക വര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരും, കുടുംബശ്രീ മിഷന്, സപ്ലൈകോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയില്‍ ഈ വകുപ്പുകള്‍ വഴി നടപ്പാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തി. കൂടുതൽ കാര്യക്ഷമമാക്കാനുളള നിർദേശവും വിവിധ വകുപ്പുകൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.