തൊടുപുഴ: ജില്ലയിൽ കാഴ്ച പരിമിതി നേരിടുന്നവർക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ‘ബ്രെയിൽ’ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി.
നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ. സാമൂഹിക നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്.
സർവേയിലൂടെ കണ്ടെത്തുന്ന പഠിതാക്കൾക്ക് 160 മണിക്കൂർ ക്ലാസ് നൽകും. ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെ നിയോഗിക്കും. ബ്രെയിൽ ലിപിയിലേക്ക് തർജമ ചെയ്ത സാക്ഷരതാ പാഠ പുസ്തകമാണ് ഉപയോഗിക്കുക. 15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ക്ലാസുകൾ സജ്ജമാക്കും.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപവത്കരണ യോഗം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേരും. ജനപ്രതിനിധികൾ, വിവിധ വകുപ്പു മേധാവികൾ, കാഴ്ച പരിമിതി നേരിടുന്നവരുടെ സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.