നിർമാണം പുരോഗമിക്കുന്ന തൊടുപുഴ നഗരസഭ പാർക്ക്
തൊടുപുഴ: നഗരസഭ പാര്‍ക്കിെൻറ നവീകരണം പൂർത്തിയാക്കി ഡിസംബറോടെ തുറക്കും. തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയ കളിയുപകരണങ്ങളടക്കം മാറ്റി. 80 ലക്ഷം രൂപ ചെലവിട്ടു. തൊടുപുഴയില്‍ കുട്ടികള്‍ക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള ഏക സ്ഥലം കൂടിയാണ് പാര്‍ക്ക്.
ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് സായാഹ്നങ്ങള്‍ ചെലവിടാനെത്തിയിരുന്നത്. കോവിഡിെൻറ പശ്ചാത്തലത്തില്‍ പാർക്ക് അടഞ്ഞത് ഉപയോഗപ്പെടുത്തി നിർമാണം ആരംഭിച്ചു.
പൊട്ടിത്തകര്‍ന്നതും അപകടകരമായ കളിയുപകരണങ്ങളിലുമാണ് നേരത്തേ കുട്ടികള്‍ വിനോദത്തിലേര്പ്പെട്ടിരുന്നത്. സ്ലൈഡര്‍ ഉള്‍പ്പെടെ പല വിനോദോപാധികളും തുരുമ്പെടുത്തു നശിച്ചിരുന്നു. ഇതെല്ലാം മാറ്റി പുതിയ കളിയുപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. മഴമൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിയെങ്കിലും നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഡിസംബറോടെ തുറന്നുനൽകാൻ കഴിയുമെന്ന് ചെയര്മാന് സനീഷ് ജോര്‍ജ് 'മാധ്യമ'ത്തോട് പറഞ്ഞു.
പാർക്കിെൻറ മുഖം മാറും
പാര്‍ക്കില്‍ തകരാറിലായ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും മാറ്റിസ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ പുതുതായി സൈക്കിള്‍ ട്രാക്ക്, സിന്തറ്റിക് ട്രാക്, ഓപണ്‍ ജിം, ചെറിയ നീന്തല്‍ക്കുളം, സന്ദര്‍ശകര്‍ക്ക് പ്രകൃതിദത്തമായ ശുദ്ധജലം ലഭിക്കാന്‍ കിണര്‍ എന്നിവ നിര്‍മിക്കും. തൊടുപുഴയിലെ പ്രാദേശിക കലാകാരന്മാര്ക്ക് കലകള്‍ അവതരിപ്പിക്കാന്‍ സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കുന്നുണ്ട്. മത്സ്യക്കുളത്തിലെ വെള്ളം വറ്റിച്ച് ഇവിടെ ചെറിയ കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും മാതാപിതാക്കള്‍ക്ക് ഇത് വീക്ഷിക്കാനായി ചുറ്റും ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. വൈദ്യുതി വിളക്കുകളും മാറ്റിസ്ഥാപിക്കും.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പാര്‍ക്ക് നവീകരണത്തിനായി 65 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപംനല്‍കിയിരുന്നു. കുട്ടികള്‍ക്കായി ടോയ്സ് കാറുകളുള്ള ട്രാഫിക് പാര്‍ക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് മുന്നറിയിപ്പ് ബോര്‍ഡുകളും വാട്ടര്‍ സ്ലൈഡിങ് സംവിധാനവും ഉള്‍പ്പെടെ പദ്ധതിയാണ് അന്ന് വിഭാവനം ചെയ്തത്. ഇലക്ട്രിക്കല്‍ ജോലികളും പെയിൻറിങ്ങുമാണ് ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത്. ഇവ ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്നും ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.