കട്ടപ്പന: ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീട് തീ പടർന്ന് പൂർണമായി കത്തിനശിച്ചു. കാഞ്ചിയാർ കോവിൽമല രാജപുരത്ത് മാച്ചേരിൽ വിലാസിനിയുടെ( 57) വീടാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. ഒറ്റക്ക് താമസിക്കുന്ന വിലാസിനി സമീപത്തെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. രാവിലെ തിരികെയെത്തി മെയിൻ സ്വിച്ചും ലൈറ്റുകളും ഓണാക്കിയശേഷം ശുചിമുറിയിൽ കയറിയ സമയത്താണ് തീപിടിത്തം. വീട്ടിൽ കയറി തീ അണക്കാൻ ശ്രമിച്ച വിലാസിനിയെ നാട്ടുകാർ പുറത്തിറക്കി. കട്ടപ്പനയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
മണ്ണ് ഇഷ്ടിക ഉപയോഗിച്ച് നിർമിച്ച വീട്ടിലെ കട്ടിൽ, ടി.വി, അലമാര, മിക്‌സി, 15,000ൽ അധികം രൂപ തുടങ്ങിയവയെല്ലാം നശിച്ചു. അഗ്നിരക്ഷാസേനാ അസി. സ്‌റ്റേഷൻ ഓഫിസർ പി.കെ. എൽദോസ്, ഉദ്യോഗസ്ഥരായ പി.എ. ബിജു, പി.കെ. ബിനു, അബ്ദുൽമുനീർ, നിഖിൽ, അഖിൽ, അഭിമോദ്, ആര്യാനന്ദ് മുരളി, രത്‌നകുമാർ, റോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.