മലയോര ജില്ലയിൽ കിതച്ചോടി കെ.എസ്.ആർ.ടി.സി അഞ്ചു വർഷത്തിനിടെ ബസുകളുടെ എണ്ണത്തിൽ വർധന നാമമാത്രം
തൊടുപുഴ: മലയോര ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ കിതച്ചോടുന്നു. അഞ്ചു വർഷത്തിനിടെ ബസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലാത്തതും പുതുതായി കാര്യമായ സർവിസുകൾ ആരംഭിക്കാത്തതുമാണ് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയാണ് ഇടുക്കി.എന്നാൽ, അതിന് ആനുപാതികമായി ബസുകളും അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാഥാർഥ്യമായിട്ടില്ല.
നിലവിലുള്ളത് 255 കെ.എസ്.ആർ.ടി.സി ബസുകൾ
ജില്ലയിലെ അഞ്ച് ഡിപ്പോകളിലായി കെ.എസ്.ആർ.ടി.സിക്കുള്ളത് 255 ബസുകളാണെന്നാണ് വകുപ്പിന്റെ കണക്ക്. ഇതിൽ 125 ഓർഡിനറി ബസുകളും 69 ഫാസ്റ്റ് പാസഞ്ചർ ബസുകളും 41 സൂപ്പർഫാസ്റ്റ് ബസുകളും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേ സൂപ്പർ എക്സ്പ്രസ്-01, സൂപ്പർ ഡീലക്സ് എയർബസ്-13, മിന്നൽ-04, എ.സി ലോഫ്ലോർ-02 എന്നിങ്ങനെയാണ് നിലവിലുളള ബസുകളുടെ എണ്ണം. എന്നാൽ, ഡിപ്പോ തിരിച്ചുള്ള കണക്കിൽ ബസുകളുടെ എണ്ണം ഇതിലും കുറവാണ്. മൂലമറ്റം-20, മൂന്നാർ-44, കുമളി-58, തൊടുപുഴ-61, നെടുങ്കണ്ടം-23 എന്നിങ്ങനെയാണ് ഡിപ്പോകളിലെ ബസ് കണക്ക്.
വർധന കണക്കിൽ മാത്രം
അഞ്ചു വർഷത്തെ കണക്കിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണത്തിൽ വർധന നാമമാത്രമാണ്. 2021ൽ 249 ബസുകളാണ് ജില്ലക്ക് സർക്കാർ കണക്കിൽ ഉണ്ടായിരുന്നത്. എന്നാൽ, 2022 ആയപ്പോൾ അത് 191 എണ്ണമായി. 2023ൽ വീണ്ടും 215 എണ്ണമായി. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ആകെ 255 കെ.എസ്.ആർ.ടി.സി ബസുകളുണ്ട്. ജില്ലയിലുള്ള ഓർഡിനറി ബസുകളുടെ എണ്ണത്തിലും വലിയ കുറവാണ് അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തുന്നത്. 2021ൽ 147 ഓർഡിനറി ബസുകളുണ്ടായിരുന്ന തൊട്ടടുത്ത വർഷം അത് 92 ആയി. 2023ൽ 114, 2024ൽ 112, 2025 ൽ 121, 2026 ഏപ്രിൽ വരെയുളള കണക്ക് പ്രകാരം 125 എന്നിങ്ങനെയാണ് ഓർഡിനറി സർവിസുകളുടെ എണ്ണം.
ഇതനുസരിച്ച് 2021ൽ ഉണ്ടായിരുന്നതിനേക്കാൾ 22 ബസുകളാണ് ഓർഡിനറിയിൽ കുറവ് വന്നത്. കിതച്ചോടുന്ന കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ പ്രിയദർശിനി പദ്ധതിയും കനത്ത തിരിച്ചടിയാണ് നൽകുന്നത്. ആകെയുള്ള ബസുകളുടെ പകുതിയിലേറെ ഓർഡിനറിയായതിനിൽ നിലവിൽ ഇവകളിൽ ഭൂരിപക്ഷവും സൗജന്യ യാത്രികരാണ്. ഇതോടെ വൻ വരുമാന നഷ്ടമാണ് ഉണ്ടായത്.
ഇടുക്കിയിലെ കെ.എസ്.ആർ.ടി.സി ബസുകൾ
2021-249
2022-191
2023-215
2024-222
2025-233
2026-255
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.