IDL104 വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു; കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍

ഏക്കര്‍ കണക്കിന് ഭൂമി തരിശുകിടക്കുകയാണ് അടിമാലി: വന്യമൃഗങ്ങള്‍ ജനവാസ മേഖലയിൽ എത്തി തുടങ്ങിയതോടെ മലയോര മേഖലയിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ഇത് ജില്ലയുടെ ഭക്ഷ്യോൽപാദന ശേഷിയില്‍ ഗണ്യമായ ഇടിവുണ്ടാക്കും. വന്‍ തോതില്‍ മലഞ്ചരക്കും ഭക്ഷ്യവിളകളും ഉല്‍പാദിപ്പിച്ചിരുന്ന അടിമാലി, മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, സേനാപതി പഞ്ചായത്തുകളിലെ കര്‍ഷകരാണ് വന്യമൃഗങ്ങളെ തുരത്താന്‍ മാര്‍ഗമില്ലാതെ കൃഷി ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിക്കുന്നത്. ചെറുകിട കര്‍ഷകരില്‍ പലരും മുന്‍ വര്‍ഷങ്ങളില്‍ തന്നെ കൃഷി ഉപേക്ഷിച്ചിരുന്നു. സാധാരണ വേനല്‍ മഴ വിഷുവിനോട് അനുബന്ധിച്ചു ലഭ്യമായാല്‍ കാര്‍ഷിക രംഗത്തെ നടീല്‍ ജോലിക്കുള്ള പണി ആരംഭിക്കുന്നതാണ്. എന്നാല്‍, ഇത്തവണ കാര്യമായ വേനല്‍മഴ ലഭിച്ചിട്ടും വന്യമൃഗങ്ങളെ പേടിച്ച് പുതുതായി ഒരു കൃഷിയും ചെയ്യാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല. മറയൂര്‍, മാങ്കുളം, പൂപ്പാറ ടൗണുകളില്‍പോലും കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. മലയോര മേഖലകളിലെ കൃഷിയിടങ്ങളില്‍ കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവക്ക് പുറമെ കാട്ടുപോത്തും മുള്ളന്‍ പന്നിയും വ്യാപകമാണ്​. ഇവയെ തുരത്താന്‍ പാട്ടകൊട്ടുന്നതും പടക്കം പൊട്ടിക്കുന്നതും തീയിടുന്നതുമൊക്കെ കര്‍ഷക​ൻെറ പൊടിക്കൈകള്‍ ആയിരുന്നെങ്കില്‍ ഇന്നതൊന്നും കാട്ടുമൃഗങ്ങളെ ഭയപ്പെടുത്താൻ സഹായിക്കുന്നില്ല. ഇവയുടെ ശല്യം രാത്രിയില്‍ മാത്രമാണെങ്കില്‍ കുരങ്ങും മലയണ്ണാനും പട്ടാപ്പകല്‍ കര്‍ഷകരുടെ സ്വൈരം കെടുത്തുകയാണ്. ഒരു തരത്തിലുള്ള ശബ്​ദങ്ങളെയും പേടിയില്ലാത്ത ഇവയുടെ ശല്യം മൂലം ചക്കയും തേങ്ങയും മാങ്ങയും ഉള്‍പ്പെടെ മരത്തിനു മുകളിലുണ്ടാകുന്ന ഒരു വിളയും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പൊന്നുവിളയിച്ച ഏക്കര്‍ കണക്കിന് ഭൂമി പല സ്ഥലങ്ങളിലായി മലയോര മേഖലയില്‍ തരിശുകിടക്കുകയാണ്. കപ്പയും കാച്ചിലും വിവിധയിനം ചേമ്പുകളും ചേനയും ചെറുകിഴങ്ങും ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗത്തിലുള്ള ഉല്‍പന്നങ്ങളുടെ ലഭ്യത ജില്ലയില്‍ വന്‍തോതില്‍ കുറയുകയും വിലക്കയറ്റം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാകുകയും ചെയ്തു. കൃഷിക്കായി മണ്ണൊന്ന് കിളച്ചാല്‍ തന്നെ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തിച്ചേരുമെന്നതിനാല്‍ വാഴകൃഷിയും പച്ചക്കറി കൃഷിയും നിലച്ചു. വനമേഖലയില്‍നിന്ന്​ കിലോമീറ്ററുകള്‍ അകലെയുള്ള ജനവാസമേഖലയിലെ കൃഷിയിടങ്ങളില്‍ വരെ മലയണ്ണാനും കുരങ്ങും കൃഷി നശിപ്പിക്കാനെത്തും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഈ വര്‍ഷം നാലുപേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദിവാസി മേഖലയില്‍ എഴു വീട്​ തകര്‍ത്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇവയുടെ ശല്യം രൂക്ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.