ചെറുതോണി: ഡാം സന്ദർശനാനുമതി ഇല്ലെങ്കിലും ഇടുക്കി ജലാശയത്തിൽ സന്ദർശകരുടെ തിരക്കേറുന്നു. സുരക്ഷ പ്രശ്നത്തിന്റെ പേരിൽ സന്ദർശകരെ ഒഴിവാക്കി ഡാം അനിശ്ചിതകാലത്തേക്ക് അടച്ചത് സെംപ്റ്റബർ 11നാണ്. ഇതോടെ ടൂറിസ്റ്റുകൾ ബോട്ടിൽ ചുറ്റിയടിച്ചശേഷം മടങ്ങുകയാണ് ചെയ്യുന്നത്. വനംവകുപ്പിന്റെതാണ് ബോട്ടുസവാരി. ഡാമിനകത്ത് പ്രവേശനമില്ലങ്കിലും നിറഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിലൂടെ യാത്ര ചെയ്യുന്നതിന് തടസ്സമില്ല. മനം മയക്കുന്ന കാഴ്ചകളും കാണാം.
വനംവകുപ്പിന്റെ എതിർപ്പുമൂലം ഹൈഡൽ ടൂറിസം വകുപ്പ് ബോട്ടുസവാരി മൂന്നുവർഷം മുമ്പ് നിർത്തി. ഇപ്പോൾ വനംവകുപ്പ് മാത്രമാണ് വിനോദ സഞ്ചാരികൾക്കായി ബോട്ടുസർവിസ് നടത്തുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് ക്രമാതീതമായി വർധിച്ചിരുന്നു. എന്നാൽ, നിൽവിൽ ഒരു ബോട്ട് മാത്രമാണ് അണക്കെട്ടിലുള്ളത്. ചെറുതോണിയിൽനിന്ന് തൊടുപുഴ റൂട്ടിൽ വെള്ളക്കയത്ത് കൊലുമ്പൻ സമാധിക്കടുത്താണ് വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ. മുതിർന്നവർക്ക് 145രൂപയും കുട്ടികൾക്ക് 85 രൂപയുമാണ് ചാർജ്. പരമാവധി ഒരു ട്രിപ്പിൽ 20പേർക്ക് സഞ്ചരിക്കാം. അരമണിക്കൂറാണ് സമയം.
മഴക്കാലമായിട്ടും ഇടുക്കിയിലെ വിനോദസഞ്ചാര മേഖല ഉണർവിൽ തന്നെയാണ്. ഇടുക്കി അണക്കെട്ടിൽ ബോട്ടിങ്ങിനായി എത്തുന്ന സഞ്ചാരികൾ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും ഡാമിലെ ബോട്ടിങ് ആസ്വദിച്ചാണ് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.