തൊടുപുഴ: മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതികള്‍ക്ക് 61.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ജെ. ജോസഫ് എം.എല്‍.എ. ഇതിെൻറ സാങ്കേതിക അനുമതിയും ഉടന്‍ ലഭിക്കും. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് കേരള വാട്ടര്‍ അതോറിറ്റി തയാറാക്കി. നബാര്‍ഡ് ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രദേശങ്ങളിലും ജലവിതരണം നടത്താനും പദ്ധതി സഹായകമാകും. കൂടാതെ, ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കാനും പൈപ്പ് ലൈനുകള്‍ ദീര്‍ഘിപ്പിക്കാനും 12 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
ജലജീവന്‍ മിഷെൻറ നിയോജക മണ്ഡലംതല അവലോകന യോഗവും നടന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 27,222 ഗാര്‍ഹിക കണക്ഷൻ നല്‍കുന്നതിന് 110.29 കോടി രൂപയുടെ ഭരണാനുമതി ജലജീവന്‍ മിഷന് പദ്ധതിയില്‍ ലഭിച്ചിരുന്നതില്‍ 7316 കുടിവെള്ള കണക്ഷൻ ഇതുവരെ നല്കി. ഈ വര്‍ഷം 11,713 കണക്ഷൻ നല്‍കാനുള്ള പദ്ധതികള്‍ ജല അതോറിറ്റിയും ജലനിധിയും തയാറാക്കി ഭരണാനുമതിക്ക് സർക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. എല്ലാ വീടുകളിലേക്കും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ നിർവഹണ ഏജന്‍സികള്‍ തയാറാക്കുന്നുണ്ട്. കൂടാതെ ഓരോ പഞ്ചായത്തും വില്ലേജ് ആക്ഷന്‍ പ്ലാനും തയാറാക്കേണ്ടതുണ്ട്.
നിർവഹണ ഏജന്‍സികള്‍ ഇതുവരെ തയാറാക്കിയ പദ്ധതികളും കഴിഞ്ഞ വര്‍ഷം തയാറാക്കിയ ചില പദ്ധതികളുടെ പുതുക്കിയ എസ്റ്റിമേറ്റും സംസ്ഥാന ജലജീവന്‍ മിഷനില്‍ അംഗീകാരം നേടാൻ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം, സംസ്ഥാനസര്‍ക്കാര്‍ 25 ശതമാനം ഗ്രാമപഞ്ചായത്ത് 15 ശതമാനം ഗുണഭോക്തൃ വിഹിതം 10 ശതമാനം എന്നിങ്ങനെയാണ് ഈ പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നത്. കുടിവെള്ള വിതരണം സുഗമമാക്കാനും പൊട്ടിയ പൈപ്പ് ലൈന്‍ നന്നാക്കാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വിതരണ ലൈനുകള്‍ സ്ഥാപിക്കുന്ന കാര്യവും പഞ്ചായത്ത് പ്രസിഡൻറുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഉയര്‍ന്ന പരാതികളിന്മേല് അടിയന്തര തീരുമാനം ഉണ്ടാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. കേരള വാട്ടര്‍ അതോറിറ്റി, ജലനിധി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.