25 ശതമാനം പോലും ചെലവഴിച്ചില്ല; പദ്ധതി നിർവഹണത്തിൽ ത്രിതല പഞ്ചായത്തുകൾക്ക് വീഴ്ച

ചെറുതോണി: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച തുകയുടെ 25 ശതമാനം പോലും ത്രിതല പഞ്ചായത്തുകൾക്ക് വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം. ജില്ല പഞ്ചായത്തുപോലും 26 ശതമാനം തുക മാത്രമാണ് വിനിയോഗിച്ചത്. കുടിവെള്ളം, വൈദ്യുതി, റോഡുകൾ തുടങ്ങി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വരെ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും വീഴ്ച വരുത്തിയതായാണ് നിരീക്ഷണം. വികസന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ട ഇടമലക്കുടി ഗോത്ര പഞ്ചായത്തിൽ ഇതുവരെ 18 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. ജനപ്രതിനിധികളുടെ അറിവില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം മികച്ച രീതിയിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങളാണ് പലതും പാഴായത്. ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ച ഏക പഞ്ചായത്ത് വട്ടവടയാണ്. 86 ശതമാനം തുകയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തുകളിൽ ദേവികുളം, അഴുത, അടിമാലി പഞ്ചായത്തുകൾ 30 ശതമാനം ഫണ്ടുപോലും വിനിയോഗിച്ചില്ല. പദ്ധതികൾ ആസൂത്രണ സമിതികളിൽ പാസാക്കിയെടുക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള താൽപര്യം ശരിയായ വിധത്തിൽ പൂർത്തീകരിക്കാൻ കാണിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പഞ്ചായത്തുകൾക്കായി അനുവദിച്ച തുകയിൽ 25 ശതമാനം പോലും വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചില്ല. പട്ടികജാതി പട്ടികവർഗത്തിനായി ബജറ്റിൽ അനുവദിച്ച തുകയിൽ 10 ശതമാനം മാത്രമാണ് വാങ്ങിയിട്ടുള്ളു. മൃഗസംരക്ഷണ വകുപ്പിലും ഫണ്ടനുവദിച്ചെങ്കിലും 25 ശതമാനത്തിൽ താഴെയാണ് വിനിയോഗിച്ചിട്ടുള്ളതെന്നുകാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.