പ്രതീക്ഷ ആയിരത്തോളം ഒഴിവുകൾ; 400 പേരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യപട്ടിക

തൊടുപുഴ: ജൂനിയര്‍ കോഓപറേറ്റിവ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ തസ്തികയിലേക്ക് പി.എസ്‌.സി നടത്തിയ പരീക്ഷയുടെ മുഖ്യപട്ടികയില്‍ ഉൾപ്പെട്ടത് ചുരുക്കം ഉദ്യോഗാർഥികൾ. ആയിരത്തോളം ഒഴിവുകള്‍ ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് 400 പേരെ ഉള്‍പ്പെടുത്തി പട്ടിക പുറത്തിറക്കിയത്. ഇതോടെ പരീക്ഷയെഴുതിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികൾ നിരാശയിലാണ്. ചുരുക്കപ്പട്ടിക ഈ മാസം രണ്ടിനാണ് പ്രസിദ്ധീകരിച്ചത്. 2015ല്‍ ഈ തസ്തികയില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യപട്ടികയില്‍ 992 പേരെ ഉള്‍പ്പെടുത്തുകയും 935 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു. 2018 മുതല്‍ 2021വരെ 390 ഒഴിവുകള്‍ നിലവിലുണ്ട്. 2024 വരെ ലിസ്റ്റിന് പ്രാബല്യമുണ്ട്. ഇക്കാലയളവില്‍ സഹകരണ വകുപ്പില്‍നിന്നു മാത്രം 800ഓളം പേര്‍ വിരമിക്കും. ഒരു വര്‍ഷം ആകുമ്പോഴേക്കും ഈ റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം ലഭിച്ച് ലിസ്റ്റ് റദ്ദാക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിയാറായവരാണ്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പി.എസ്.സി ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായും ഉദ്യോഗാർഥികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.