അരീപ്ലാവിൽ ഫിനാൻസിൽനിന്ന് 22 ലക്ഷം രൂപ പിടികൂടി

മൂലമറ്റം: കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടിയും മൂലം ഏപ്രിലിൽ അടച്ചുപൂട്ടിയ തൊടുപുഴയിലെ സ്വകാര്യ ധനകാര്യസ്ഥാപനമായ അരീപ്ലാവിൽ ഫിനാൻസിൽനിന്ന് 22,01,100 രൂപ പിടികൂടി. കോടതി അനുമതിയോടെയാണ് സ്ഥാപനം റെയ്‌ഡ്‌ ചെയ്ത് പണം പിടിച്ചെടുത്തത്. അറസ്റ്റിലായ സ്ഥാപന ഉടമ അരീപ്ലാവിൽ സിബി തോമസ് 17 ദിവസമായി റിമാൻഡിലാണ്. കുളമാവ് പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജി.എസ്.ടി വകുപ്പ് സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു. സിബിയുടെ സ്ഥാപനത്തിൽനിന്ന് പലിശക്ക് പണം വാങ്ങിയ ശേഷം കേസുകളിൽപെട്ട സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിക്കെതിരെയും സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചത്. നിലവിൽ സിബിക്കെതിരെ 10 കേസുകളാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചാർജ് ചെയ്തിരിക്കുന്നത്. 10 വർഷം മുമ്പ് തൊടുപുഴയിലെ ഓട്ടോ തൊഴിലാളിയായിരുന്ന സിബി ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോടിപതിയായി മാറിയത്. ജി.എസ്.ടി വകുപ്പിന് നൽകിയ കണക്കുപ്രകാരം 11 കോടിയുടെ ആസ്തിയുണ്ടെന്ന് പറയുന്നു. എന്നാൽ, ഇയാൾ നൽകിയിരിക്കുന്ന ചെക്ക് കേസുകൾ പ്രകാരം 30 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.