അടിമാലി: വൈദ്യുതി നിലയങ്ങളുടെ നാട്ടില്‍ വൈദ്യുതി മുടക്കം പതിവായി. ദിവസത്തില്‍ നിരവധി തവണയാണ് വൈദ്യുതിയുടെ ഈ ഒളിച്ചുകളി. ഭൂരിഭാഗം സമയത്തും വൈദ്യുതിയില്ലെന്ന അവസ്ഥയാണ് ജില്ലയിൽ പലയിടത്തും. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടിമാലി, രാജാക്കാട്, രാജകുമാരി, ആനച്ചാല്‍, മൂന്നാര്‍, പൂപ്പാറ, മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ബൈസണ്‍വാലി, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളിലാണ് ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്. വട്ടവട, മാങ്കുളം, ചിന്നക്കനാല്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ വൈദ്യുതി മുടങ്ങിയാല്‍ തിരികെവരാന്‍ മണിക്കൂറുകൾവരെ താമസം നേരിടുന്നതായി പ്രദേശവാസികള്‍ പറയുന്നു. അടിക്കടി വൈദ്യുതി മുടക്കമുണ്ടായതോടെ സര്‍ക്കാര്‍ ഓഫിസുകള്‍, ഹോട്ടലുകള്‍, ശീതളപാനിയ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ വലയുന്ന സ്ഥിതിവിശേഷവുമുണ്ട്. അടിമാലി സബ്‌സ്റ്റേഷന് കീഴില്‍ വാളറ, പത്താംമൈല്‍, ഇരുമ്പുപാലം, അടിമാലി, കൂമ്പന്‍പാറ, ഇരുനൂറേക്കര്‍ മേഖലയില്‍ മേഖലയിൽ കഴിഞ്ഞ ദിവസം നിരവധി തവണയാണ് വൈദ്യുതി മുടങ്ങിയത്. റിസോര്‍ട്ടുകളിലേക്കും വീടുകളിലേക്കും ഒരേ ലൈനില്‍നിന്ന് വൈദ്യുതി നല്‍കുന്നത് മൂലമുള്ള ഫ്രീക്കന്‍സിവേരിയേഷന്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതായി വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തന്നെ പറയുന്നു. വേനല്‍ മഴകൂടി ഉണ്ടായതോടെ പ്രതിസന്ധി അതിരൂക്ഷമായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.