കാടിറങ്ങുന്ന ഭീതി തൊടുപുഴ: കോടികൾ ചെലവഴിച്ചിട്ടും വന്യജീവികളുടെ ആക്രമണത്തിൽനിന്ന് മോചനമില്ലാതെ മലയോര ജില്ല. വന്യജീവി ശല്ല്യം തടയാനുള്ള വിവിധ പദ്ധതികൾക്കായി 10 വർഷത്തിനിടെ ഒമ്പതുകോടി ജില്ലയിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിൻെറ കണക്ക്. ഈ കാലയളവിൽ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 63പേർ മരിക്കുകയും 536പേർക്ക് പരിക്കേൽക്കുകയും അഞ്ച് കോടിയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു. വന്യജീവിശല്യം നാൾക്കുനാൾ വർധിക്കുന്നതല്ലാതെ പദ്ധതികളുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. സൗരോർജത്തിൻെറയും വൈദ്യുതിയുടെയും വേലികൾ, കിടങ്ങുകൾ, ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ്, എസ്.എം.എസ് അലേർട്ട്, ദ്രുതപ്രതികരണ സേനയുടെയും ജനകീയ ജാഗ്രത സമിതിയുടെയും സേവനം എന്നിവ ഉൾപ്പെടെ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി വനംവകുപ്പ് നടപ്പാക്കിയത്. പദ്ധതി നടത്തിപ്പ് പലപ്പോഴും അശാസ്ത്രീയമാകുന്നു എന്നാണ് വിമർശനം. 10 വർഷത്തിടെ കാട്ടാന ആക്രമണത്തിൽ ഒരാൾപോലും മരിക്കാത്ത ആനകുളത്ത് 1.2 കിലോമീറ്റർ ഡ്രാഷ് ഗാർഡ് വേലി, സൗരോർജ വേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കാനായി വനംവകുപ്പ് 1.44 കോടി ചെലവഴിച്ചു. എന്നാൽ, 36പേർ കാട്ടാന ആക്രമണത്തിൽ മരിച്ച പൂപ്പാറ, സിങ്കുകണ്ടം ഉൾപ്പെടുന്ന ദേവികുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിന് കീഴിൽ ഇതേ കാലയളവിൽ എത്ര ചെലവഴിച്ചുവെന്നതിൻെറ കണക്കുപോലുമില്ല. എന്നാൽ, വിവിധ പദ്ധതികൾ നടപ്പാക്കി എന്നാണ് വനംവകുപ്പിൻെറ അവകാശവാദം. ആനക്കുളത്ത് 53 ലക്ഷം മുടക്കി 1.2 കിലോമീറ്റർ ക്രാഷ് ഗാർഡ് വേലി നിർമിച്ചത് 2019ലാണ്. രണ്ട് വശങ്ങളും തുറന്ന രീതിയിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇവിടെ അറ്റകുറ്റപ്പണിക്ക് നാലുലക്ഷം കൂടി ചെലവഴിച്ചു. എന്നാൽ, ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നിർമാണം ഇപ്പോൾ തകർന്നനിലയിലാണ്. TDL Fencing വന്യജീവി ശല്യം തടയാൻ ആനക്കുളത്ത് സ്ഥാപിച്ച വേലി തകർന്നനിലയിൽ പകലും പുലിയിറങ്ങുന്നു; പ്രാണഭയത്തിൽ തോട്ടം തൊഴിലാളികൾ മൂന്നാർ: രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന വന്യജീവികൾ പകൽസമയത്ത് എത്തുന്നത് പതിവായതോടെ ജനം ഭീതിയിൽ. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലാണ് പകല്‍ പോലും പുലിയും കടുവയും എത്തുന്നത്. തോട്ടങ്ങളിൽ തൊഴിലാളികൾ ജോലിചെയ്യുമ്പോൾ പുലിയും കടുവയും മുന്നിലെത്തിയ സംഭവങ്ങൾ പലതാണ്. എന്നിട്ടും സുരക്ഷയൊരുക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. മൂന്നാർ ടൗണിലെ ക്ഷേത്രത്തിനുസമീപം കഴിഞ്ഞ ആഴ്ച് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. തൊട്ടടുത്ത ദിവസം മൂന്നാര്‍ ടൗണിനോടുചേർന്ന ഗ്രഹാംസ്ലാന്‍ഡ് എസ്‌റ്റേറ്റിലും പുലിസാന്നിധ്യം സ്ഥിരീകരിച്ചു. തേയിലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളിയാണ് പുലിയെ നേരിട്ടുകണ്ടത്. തൊഴിലാളികളെല്ലാം ജോലിക്കിറങ്ങിയ സമയത്ത് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞമാസം കല്ലാര്‍ പുതുക്കാടിലെ തൊഴിലാളി പുലിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക് അമ്പതോളം കന്നുകാലികളാണ് പുലിയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായത്. വിഷയത്തിൽ അനാസ്ഥ തുടരുന്ന വനംവകുപ്പിൻെറ സമീപനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.