p2 lead സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം * സി.സി ടി.വികള്‍ പ്രവര്‍ത്തനക്ഷമമല്ല തൊടുപുഴ: സാമൂഹികവിരുദ്ധ ശല്യംകൊണ്ട് പൊറുതിമുട്ടി തൊടുപുഴ നഗരം. കുറച്ചുനാളുകളായി മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വിവിധ ഇടങ്ങളിൽ രൂക്ഷമായിരിക്കുകയാണ്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, ടൗൺഹാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ശല്യം കൂടുതൽ. സന്ധ്യയായാൽ ഇവിടെ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ പോലും ഭയമാണ്. ഏറ്റവുമൊടുവിൽ തിങ്കളാഴ്ച രാത്രി ടൗൺഹാളിലെ ബസ് സ്റ്റോപ്പിലെത്തിയ ആളുകൾ കണ്ടത് മുറിവേറ്റുകിടക്കുന്ന മധ്യവയസ്കനെയായിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽനിന്ന് പൊലീസെത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഉടുമ്പന്നൂർ സ്വദേശി അബ്ദുസ്സലാമാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ മുറിവേറ്റ പാടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ടൗണ്‍ഹാള്‍ കെട്ടിടവും മുന്നിലെ വെയിറ്റിങ് ഷെഡും പിന്നിലെ പുഴയോരവും ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്. കടകൾ അടക്കുന്നതോടെ പ്രദേശത്ത് സാമൂഹികവിരുദ്ധർ തമ്പടിക്കും. നഗരത്തില്‍ ഒട്ടേറെയാളുകള്‍ വന്നുപോകുന്ന മേഖലയാണ് ടൗണ്‍ഹാളും പരിസരവും. ടൗണ്‍ഹാളിന് പിന്നില്‍ തൊടുപുഴയാറ്റിലെ കടവിനോടുചേര്‍ന്നുള്ള ഭാഗം രാവിലെ മുതല്‍ തന്നെ മദ്യപരുടെ താവളമാണ്. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളുടെയും വിതരണവും നഗരം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികള്‍ക്ക് ഉൾപ്പെടെ ഇവര്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും പൊലീസിന്‍റെ ശ്രദ്ധ ഈ മേഖലയില്‍ കാര്യമായി പതിയുന്നില്ലെന്ന് പരാതിയുണ്ട്. പതിവായി ഇവിടെ മദ്യപിച്ചെത്തുന്ന സ്ത്രീ നഗരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. നിരവധി പേരെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപിച്ചത്. ഉദ്ഘാടനം നടന്ന് ദിവസങ്ങൾ പിന്നിടും മുന്നേ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്‍റെ ശുചിമുറിയിൽ കയറി സാമൂഹിക വിരുദ്ധർ ഉപകരണങ്ങൾ നശിപ്പിച്ചിരുന്നു. കഞ്ചാവും ലഹരിയുമടക്കം ഉപയോഗിച്ചശേഷം കടകളുടെ മുന്നിൽ കിടന്നുറങ്ങുന്ന ഇവർ യാത്രക്കാർക്കും വ്യാപാരികൾക്കും സൃഷ്ടിക്കുന്ന ദുരിതം ചില്ലറയല്ല. തെരുവുവിളക്കുകളുടെ അഭാവവും സി.സി ടി.വികള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതുമാണ് നഗരത്തില്‍ സമൂഹികവിരുദ്ധ ശല്യത്തിനു പ്രധാന കാരണമാകുന്നത്. കൂടാതെ നഗരം കേന്ദ്രീകരിച്ച് ലഹരികടത്തും വ്യാപകമാണ്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് പിടികൂടുന്നത്. അടുത്തിടെ നിരവധി കേസുകൾ തൊടുപുഴയിൽനിന്ന് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഴയ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതികളും രാത്രികാലങ്ങളിൽ നഗരം കേന്ദ്രീകരിച്ച് വാഹനങ്ങളിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് വിവരം. tdl blood തൊടുപുഴ ടൗൺഹാളിന് സമീപത്തെ വെയിറ്റിങ് ഷെഡിൽ തളം കെട്ടിനിന്ന രക്തം തൊടുപുഴയിൽനിന്നുള്ള അഗ്നിരക്ഷസേന എത്തി കഴുകി വൃത്തിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.