വിജിലൻസ് ഇടപെടൽ; അനധികൃത പാറഖനനം നിർത്തി

വടശ്ശേരിക്കര: വിജിലൻസ് ഇടപെടലിനെ തുടർന്ന് അനധികൃത പാറഖനനം നിർത്തി. വടശ്ശേരിക്കര പഞ്ചായത്തിലെ വലിയകുളത്തിനു സമീപം കുപ്പിവെള്ള പ്ലാന്‍റ് തുടങ്ങാനെന്ന പേരിൽ വൻതോതിൽ പാറ ഖനനം ചെയ്ത് കടത്തിക്കൊണ്ടിരുന്ന നടപടിയാണ് പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വിജിലൻസ് വകുപ്പ് തടയിട്ടത്. മൂന്നാഴ്ച മുമ്പ് മുതലാണ് വടശ്ശേരിക്കരയിലെ ജനവാസം കുറഞ്ഞതും നാലുവശവും റബർ തോട്ടത്താൽ ചുറ്റപ്പെട്ടതുമായ സ്വകാര്യ ഭൂമിയിൽനിന്ന് വൻതോതിൽ പാറ പൊട്ടിച്ചു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ നാട്ടുകാരിൽ പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും കുപ്പിവെള്ള ഫാക്ടറി തുടങ്ങാൻ വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ എല്ലാം അനുമതി വാങ്ങിയാണ് പാറ പൊട്ടിക്കുന്നതെന്നാണ് പഞ്ചായത്തും രാഷ്ട്രീയ നേതാക്കളുമൊക്കെ നാട്ടുകാരോട് പറഞ്ഞത്. പരിസ്ഥിതി ദുർബല മേഖലയിൽപെട്ട വടശ്ശേരിക്കര വില്ലേജിൽ ഖനനം നടത്താൻ കഴിയില്ലെന്ന് കാണിച്ചു പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല കമ്മിറ്റി അംഗം ബിജു മോടിയിൽ വിജിലൻസിനെയും ഉന്നത പൊലീസ് അധികാരികളെയും സമീപിച്ചതോടെയാണ് പഞ്ചായത്തിൽനിന്ന് നേടിയെടുത്ത കെട്ടിട നിർമാണ അനുമതിയുടെ മറവിൽ അനധികൃതമായാണ് ഖനനം നടക്കുന്നതെന്ന് കണ്ടെത്തിയത് പ്രാഥമിക പരിശോധന നടത്തിയ പൊലീസ് 75 ലോഡ് പാറ മാത്രമാണ് കടത്തിയതെന്ന് കണ്ടെത്തിയതെങ്കിലും നൂറു കണക്കിന് ലോഡ് പാറ ചുരുങ്ങിയ ദിവസം കൊണ്ട് വിൽപന നടത്തിയതായാണ് നാട്ടുകാർ പറയുന്നത്. പടം: വടശ്ശേരിക്കര വലിയകുളത്തിന് സമീപം അനധികൃത പാറഖനനം നടക്കുന്ന സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.