ബസ് സ്റ്റാൻഡിലെ പാർക്കിങ്: കൗൺസിലിൽ ഭരണ-പ്രതിപക്ഷ വാക്പോര്

കട്ടപ്പന: പഴയ ബസ്സ്റ്റാൻഡ് വാഹന പാർക്കിങ്ങിന് ലേലം ചെയ്ത് നൽകിയതിനെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്പോര്. തുടർന്ന്, വിഷയം സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ടു. പഴയ സ്റ്റാൻഡിലെ പാർക്കിങ്ങിൽ അവിടുത്തെ വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, കുറച്ച് വ്യാപാരികളെ മാത്രം ബാധിക്കുന്ന വിഷയമായതിനാൽ അവരുമായി ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ നിലപാട്. ഒടുവിൽ വിഷയം സ്റ്റിയറിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചതോടെയാണ് ബഹളം അവസാനിച്ചത്. പഴയ സ്റ്റാൻഡിൽ വാഹന പാർക്കിങ്ങിന് നഗരസഭ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ വ്യാപാരികൾ കഴിഞ്ഞ ദിവസം പിഴുത് മാറ്റിയിരുന്നു. ഏകപക്ഷീയമായാണ് സ്റ്റാൻഡ് ലേലത്തിൽ നൽകിയതെന്നാണ് പ്രധാന ആക്ഷേപം. ബുധനാഴ്ച രാത്രിയാണ് നഗരസഭ ജീവനക്കാർ പൊലീസ് സംരക്ഷണത്തിൽ പാർക്കിങ്ങിന് ഇരുമ്പുദണ്ഡുകൾ സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി ബസ്സ്റ്റാൻഡായി പ്രവർത്തിച്ചിരുന്ന ഗ്രൗണ്ട് പണം ഈടാക്കി വാഹന പാർക്കിങ്ങിന് നൽകുന്നത് സ്റ്റാൻഡിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇവർക്ക് സി.ഐ.ടി.യു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. നഗരസഭ സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് വ്യാപാരികളുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.