മൂലമറ്റം വെടിവെപ്പ്: ലിസിയുടെ പരാതിയിൽ കേസ് നിയമോപദേശത്തിനുശേഷം -പൊലീസ്

കാഞ്ഞാർ: മൂലമറ്റം വെടിവെപ്പ് കേസ് പ്രതി ഫിലിപ് മാർട്ടിന്‍റെ മാതാവ് ലിസിയുടെ പരാതിയിൽ കേസെടുക്കുന്നത് നിയമോപദേശം ലഭിച്ച ശേഷമെന്ന് കാഞ്ഞാർ സി.ഐ സോൾജിമോൻ. മൂലമറ്റത്ത് ബസ് കണ്ടക്ടറെ വെടിവെച്ചുകൊന്ന സംഭവത്തിൽ പിടിയിലായ മാവേലി പുത്തൻപുര ഫിലിപ്പ് മാർട്ടിനും മാതാവ് ലിസിക്കും അന്നേ ദിവസം മർദനമേറ്റിരുന്നു. അറക്കുളത്തെ തട്ടുകടയിൽ ഉണ്ടായ ക്രൂരമർദനമാണ് തോക്കെടുത്ത് വെടിവെക്കാനുള്ള സാഹചര്യത്തിലേക്ക് നയിച്ചതെന്നുകാട്ടി ലിസി തിങ്കളാഴ്ച കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടി മതിയെന്നാണ് പൊലീസ് തീരുമാനം. ശനിയാഴ്ച രാത്രി 10.30ഓടെയാണ് അറക്കുളത്തെ തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലി തർക്കം ഉണ്ടാകുന്നതും ഫിലിപ്പിന് മർദനമേൽക്കുന്നതും. തുടർന്ന് വീട്ടിൽപോയി തോക്കെടുത്ത് കൊണ്ടുവന്ന് തട്ടുകടയിലേക്കും എ.കെ.ജി കോളനി കവലയിൽവെച്ചും ഫിലിപ്പ് വെടിവെപ്പ് നടത്തുകയായിരുന്നു. എ.കെ.ജിയിലെ വെടിവെപ്പിൽ അതുവഴി സ്കൂട്ടറിൽ സഞ്ചരിച്ച സനൽ സാബുവിനും സുഹൃത്ത് പ്രദീപിനും വെടിയേൽക്കുകയായിരുന്നു. സനൽ തൽക്ഷണം മരിക്കുകയും പ്രദീപ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.