എസ്.എസ്.എൽ.സി: വിദ്യാർഥികൾ നാളെ പരീക്ഷഹാളിലേക്ക്

11,628 പേരാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത് തൊടുപുഴ: കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ജില്ലയിലെ പത്താംക്ലാസ് വിദ്യാർഥികൾ പരീക്ഷ ഹാളിലേക്ക്. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള അന്തിമഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്. കലക്ടറുടെ സാന്നിധ്യത്തിൽ പരീക്ഷയുടെ മുന്നൊരുക്കം അവലോകനം ചെയ്തു. 6085 ആൺകുട്ടികളും 5543 പെൺകുട്ടികളുമടക്കം 11,628 വിദ്യാർഥികളാണ് ഇത്തവണ ജില്ലയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ 3391പേർ സർക്കാർ സ്കൂളുകളിൽനിന്ന് 7371പേർ എയ്ഡഡിൽനിന്ന് 661പേർ അൺ എയ്ഡഡിൽനിന്ന് 205പേർ ഐ.എച്ച്.ആർ.ഡിയിൽനിന്നുമാണ്. 1654 പട്ടികജാതി വിദ്യാർഥികളും 661 പട്ടികവർഗ വിദ്യാർഥികളും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. സർക്കാർ മേഖലയിൽ 79ഉം എയ്ഡഡിൽ 70ഉം അൺ എയ്ഡഡിൽ എട്ടും ഐ.എച്ച്.ആർ.ഡിയിൽ അഞ്ചും പരീക്ഷകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്കൂൾ കല്ലാർ ജി.എച്ച്.എസാണ്: 378പേർ. എയ്ഡഡിൽ കരിമണ്ണൂർ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസും (322) അൺ എയ്ഡഡിൽ കട്ടപ്പന ഒ.ഇ.എം.എസ്.എച്ചും (171), ഐ.എച്ച്.ആർ.ഡിയിൽ അടിമാലി ടി.എച്ച്.എസുമാണ് (84) വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്. ഏറ്റവും കുറവ് വിദ്യാർഥികൾ യഥാക്രമം ശാന്തൻപാറ ജി.എച്ച്.എസിലും (അഞ്ച് കുട്ടികൾ), മുക്കുളം എസ്.ജി.എച്ച്.എസിലും (ആറ്), നെടുങ്കണ്ടം എസ്.ടി.എയും (മൂന്ന്), പുറപ്പുഴ ജി.ടി.എച്ച്.എസിലും (25) ആണ്. ഒരുക്കം പൂർത്തിയായി; പരീക്ഷക്ക് സജ്ജം എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ഒരുക്കം എല്ലാം പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് പറഞ്ഞു. എല്ലാ ചീഫ് സൂപ്രണ്ടുമാരുടെയും യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. കോവിഡ് പൂർണമായി മാറിയിട്ടില്ലാത്തതിനാൽ കഴിഞ്ഞതവണ പരീക്ഷക്ക് സ്വീകരിച്ച മുൻകരുതലുകളും മാനദണ്ഡങ്ങളും ഇത്തവണയും തുടരും. പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചുകഴിഞ്ഞു. ഇൻവിജിലേറ്റർമാരെ നിയമിച്ചിട്ടുണ്ട്. കലക്ടറുടെ സാന്നിധ്യത്തിൽ പരീക്ഷയുടെ തയാറെടുപ്പുകൾ സംബന്ധിച്ച് വിലയിരുത്താൻ യോഗം ചേർന്നിരുന്നു. വിവിധ ഡിപ്പാർട്മെന്‍റ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. ചോദ്യപേപ്പറുകൾ ബുധനാഴ്ച ട്രഷറികളിലും ബാങ്കുകളിലും എത്തിച്ച് സൂക്ഷിക്കും. പരീക്ഷ ദിവസം ഇവിടെനിന്ന് അതത് സ്കൂളുകളിലെത്തിക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.